സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; പിന്തുണച്ച് വിസ്മയ മോഹൻലാലും ടൊവിനോയും പാർവതിയും
ന്യൂഡൽഹിയിൽ നീറ്റ്-യുജി ചോദ്യക്കടലാസ് ചോർച്ചയിലും സിബിഎസ്ഇ മൂല്യനിർണ്ണയത്തിലെ അപാകതകളിലും പ്രതിഷേധിച്ച് വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മലയാള സിനിമാരംഗത്തെ പ്രമുഖർ. മോഹൻലാലിന്റെ മകൾ…

ന്യൂഡൽഹിയിൽ നീറ്റ്-യുജി ചോദ്യക്കടലാസ് ചോർച്ചയിലും സിബിഎസ്ഇ മൂല്യനിർണ്ണയത്തിലെ അപാകതകളിലും പ്രതിഷേധിച്ച് വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മലയാള സിനിമാരംഗത്തെ പ്രമുഖർ. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ, ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പ്രാചി തെഹ്‌ലാൻ, സംവിധായകൻ ആഷിഖ് അബു തുടങ്ങിയവരാണ് സോഷ്യൽ മീഡിയയിലൂടെ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. വിദ്യാർഥികളുടെ ശബ്ദത്തെ ഭരണകൂടം അടിച്ചമർത്തുന്ന രീതിയെ രൂക്ഷമായ ഭാഷയിലാണ് വിസ്മയ മോഹൻലാൽ വിമർശിച്ചത്.
‘ടിയർ ഗ്യാസ്, ലാത്തിച്ചാർജ്, വിദ്യാർത്ഥികൾക്ക് പരിക്ക്, റോഡുകൾ ഉപരോധിച്ചു, മെട്രോ സ്റ്റേഷനുകൾ അടച്ചു, നഗരത്തിലുടനീളം കനത്ത ബാരിക്കേഡുകൾ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. നിങ്ങൾ പ്രക്ഷോഭകരോട് യോജിക്കേണ്ടതില്ല. അവരുടെ ആവശ്യങ്ങളെ പിന്തുണയ്‌ക്കേണ്ടതുമില്ല. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന സംഘടനകളെ ഇഷ്ടപ്പെടണമെന്നുപോലും ഇല്ല. പക്ഷേ, പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം നാളെ, കേൾക്കപ്പെടേണ്ടത് നിങ്ങളുടെ ശബ്ദമായിരിക്കാം. നിങ്ങളുടെ നഗരത്തിലോ, അയൽപക്കത്തോ, സ്വന്തം കുടുംബത്തിലോ ആകാം ഇത് സംഭവിക്കുന്നത്. എന്റെ ചോദ്യം വളരെ ലളിതമാണ്. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണെന്ന് നിങ്ങൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടോ?’ വിസ്മയ മോഹൻലാൽ കുറിച്ചു.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ നടന്ന ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയാണ് നടൻ ടൊവിനോ തോമസ് കുറിപ്പ് പങ്കുവെച്ചത്. തന്റെ ദേശീയതയെ ചോദ്യം ചെയ്യാൻ വരുന്നവരോട് ‘എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്, എന്റെ വിശ്വാസം സമാധാനവും’ എന്ന് വ്യക്തമാക്കി താരം, സമരം ചെയ്യുന്ന എല്ലാ പൗരന്മാർക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
‘ശരിയും തെറ്റും ആപേക്ഷികമായിരിക്കാം, പക്ഷേ ഒരു സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട വഴി തീർച്ചയായും ഇതല്ല.




