ആദ്യം ഒഴിവാക്കൽ; പിന്നെ തിരിച്ചെടുക്കൽ : നാടകീയം
ന്യൂഡൽഹി : വ്യാഴാഴ്ച രാവിലെ പുറത്തിറക്കിയ പട്ടികയിൽ കേന്ദ്രമന്ത്രിസഭയുടെ സുപ്രധാന ഉപസമിതികളിൽനിന്ന് ഒഴിവാക്കപ്പെട്ട പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ, പിന്നീട് രാത്രിയോടെ കൂടുതൽ സമിതികളിൽ ഉൾപ്പെടുത്തി.
രാജ്നാഥ് സിങ്ങിനെ ഒഴിവാക്കി പാർട്ടിയധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനുമായ ആഭ്യന്തരമന്ത്രി അമിത് ഷായെ എല്ലാ ഉപസമിതികളിലും ഉൾപ്പെടുത്തിയതിനെതിരെ വിമർശനമുയർന്നതോടെയാണ് രാത്രി സമിതികൾ വീണ്ടും അഴിച്ചുപണിതത്.
രാജ്നാഥ് സിങ്ങിനെ ആദ്യം സുരക്ഷ, സാമ്പത്തികകാര്യ സമിതികളിൽ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. രാവിലെ പുറത്തിറക്കിയ പട്ടികയിൽ സുപ്രധാനമായ രാഷ്ട്രീയകാര്യ സമിതിയിൽപ്പോലും മുൻ പാർട്ടിയധ്യക്ഷൻകൂടിയായ രാജ്നാഥിനെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, രാത്രി അദ്ദേഹത്തെ ആറു സമിതികളിൽ അംഗമാക്കി. പാർലമെന്ററികാര്യം, രാഷ്ട്രീയകാര്യം, നിക്ഷേപം, തൊഴിൽ-നൈപുണ്യ വികസനം എന്നീ സമിതികളിലാണ് രാത്രി ഉൾപ്പെടുത്തിയത്. ഒരു സമിതിയുടെ അധ്യക്ഷനുമാക്കി.