കണ്ണൂർ സെൻറൽ ജയിലിൽ സ്മാർട്ട് ഫോൺ, പവർ ബാങ്ക്; പരിശോധന നാലാം ദിനവും തുടരുന്നു
കണ്ണൂർ : സെൻട്രൽ ജയിലിൽ തുടർച്ചയായ നാലാം ദിവസവും മൊബൈൽ ഫോൺ പിടിച്ചു. ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി നടത്തിയ പരിശോധനയിൽ അഞ്ചു സ്മാർട്ട് ഫോൺ ഉൾപ്പെടെ 10 ഫോണുകളാണു പിടിച്ചെടുത്തത്. നാലു പവർ ബാങ്കുകളും പിടിച്ചു. രാഷ്ട്രീയത്തടവുകാർ കൂടുതലുള്ള ആറാം ബ്ലോക്കിൽനിന്നാണു നാലു സ്മാർട്ട് ഫോണും മൂന്നു പവർ ബാങ്കും ലഭിച്ചത്.
സെല്ലിന്റെ വരാന്തയിൽ ഉത്തരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകൾ. സൂപ്രണ്ട് ടി. ബാബുരാജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നാലു ദിവസങ്ങളിലായി ഇതുവരെ 19 മൊബൈൽ ഫോണുകളും നാലു പൊതി കഞ്ചാവുമാണു സെൻട്രൽ ജയിലിൽനിന്നു പിടിച്ചെടുത്തത്.
ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന ആരംഭിച്ചിരുന്നത്. അന്ന് ഫോണിനും സിം കാർഡിനും പുറമെ ചുറ്റിക, കത്രിക, കമ്പിപ്പാര തുടങ്ങിയ ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. പിറ്റേന്നു നടത്തിയ പരിശോധനയിലും കഞ്ചാവും ഫോണും പിടിച്ചിരുന്നു. ഇവ പിടിച്ചെടുത്ത പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു.