പടപ്പുറപ്പാട് 2021; ആറ്റിങ്ങൽ നിലനിർത്താൻ സിപിഐ(എം)
ആരുടേയും കുത്തക അല്ലാത്ത മണ്ഡലമാണ് ആറ്റിങ്ങൽ. ആറ് തവണ കോണ്‍ഗ്രസ്സും ആറ് തവണ സിപിഎമ്മും ഒരു തവണ സിപിഐയും വിജയിച്ചിട്ടുണ്ട് ഇവിടെ. ഒരുതവണ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സും ജയിച്ച മണ്ഡലമാണ് ആറ്റിങ്ങൽ.
\n
\nകോൺഗ്രസ് ജയിച്ച ആറു തവണയിൽ അഞ്ചു തവണയും ജയിച്ചത് മുന്‍ സ്പീക്കറും മുന്‍ ഗവര്‍ണറും ഒക്കെ ആയ വക്കം പുരുഷോത്തമന്‍ ആണ്. അതില്‍ നാല് തവണയും തുടര്‍ച്ചയായ വിജയങ്ങള്‍ ആയിരുന്നു. ഒരുതവണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (യു) ആയും ഒരു തവണ സ്വതന്ത്രനായും വക്കം ഇവിടെ മത്സരിച്ച് ജയിച്ചു. 2001 ലെ തിരഞ്ഞെടുപ്പില്‍ ആയിരുവന്നു അവസാനത്തെ വിജയം. വക്കം പുരുഷോത്തമനെ കൂടാതെ ഇവിടെ നിന്നും ജയിച്ച കോൺഗ്രസ് നേതാവ് ടി ശരത്ചന്ദ്രപ്രസാദ് മാത്രമാണ്.
\n
\n957 ലെ തിരഞ്ഞെടുപ്പില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആര്‍ പ്രകാശം ആണ് ഇവിടെ വിജയിച്ചത്. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ എന്‍ കുഞ്ഞിരാമനും. 1967 ലെ തിരഞ്ഞെടുപ്പില്‍ ആദ്യമായി സിപിഎം സ്ഥാനാര്‍ത്ഥി കെപികെ ദാസും വിജയിച്ചു.1985ൽ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി പി വിജയദാസും വിജയിച്ചിട്ടുണ്ട്. 1987ൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആനത്തലവട്ടം ആനന്ദന്‍ ജയിച്ചപ്പോൾ 1991ൽ ശരത്ചന്ദ്രപ്രസാദിലൂടെ മണ്ഡലം കോൺഗ്രസ് തിരിച്ചുപിടിച്ചു. 1996ൽ വീണ്ടും ആനത്തലവട്ടം ആനന്ദന്‍ വിജയിച്ചു. 2001ൽ വിജയം വക്കം പുരുഷോത്തമനായിരുന്നു.
\n
\nഎന്നാൽ 2006 മുതൽ തുടർച്ചായി 3 തവണ വിജയം സിപിഐഎമ്മിനൊപ്പമാണ്. 2006ൽ ആനത്തലവട്ടം ആനന്ദനും 2011, 2016 വർഷങ്ങളിൽ ബി സത്യനും വിജയിച്ചു. തുടർച്ചയായ വിജയത്തിനൊപ്പം ഭൂരിപക്ഷവും വൻ തോതിൽ വർദ്ധിച്ചു. 2006 ല്‍ ആനത്തലവട്ടം വിജയിച്ചത് പതിനൊന്നായിരത്തില്‍പരം വോട്ടിനാണ്. 2011 ല്‍ ബി സത്യന്‍ അത് 30,065 ആക്കി. 2016 ലെ തിരഞ്ഞെടുപ്പില്‍ അത് 40,383 ആക്കി ഉയര്‍ത്താനും ബി സത്യന് സാധിച്ചു.
\n
\nമാത്രമല്ല പോൾ ചെയ്യുന്ന വോട്ടിൽ അൻപത് ശതമാനത്തിലധികം വോട്ട് നേടിയാണ് ബി സത്യൻ 2 തവണയും ആറ്റിങ്ങലിൽ നിന്നും വിജയിച്ചത് എന്നതും ഏറെ ശ്രദ്ധേയമാണ്. നിലവിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നിട്ടില്ല എങ്കിലും, ആറ്റിങ്ങലിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇളവുകളോടെ ബി സത്യന് തന്നെ സീറ്റ് നൽകാൻ സാധ്യതകൾ ഏറെയാണ്. കഴിഞ്ഞ ലോക്സഭാ ഫലവും തദ്ദേശ തെരെഞ്ഞെടുപ്പ് ഫലവും നൽകുന്ന സൂചനകൾ ഇടതു മുന്നണിക്ക് അത്ര സുഖകരമല്ല.
\n
\nസിപിഎമ്മിന്റെ കുത്തക മണ്ഡലമായിരുന്നു ആറ്റിങ്ങല്‍ ലോക്‌സഭ. പക്ഷേ, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗത്തില്‍ എ സമ്പത്തിന് അടിപതറി. യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് 50,045 വോട്ടുകള്‍ മണ്ഡലത്തില്‍ നേടിയപ്പോള്‍ എ സമ്പത്തിന് ലഭിച്ചത് 48,492 വോട്ടുകള്‍ ആയിരുന്നു. താരതമ്യേന അടൂർ പ്രകാശ് നല്ല ഭൂരിപക്ഷം നേടിയപ്പോൾ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ഭൂരിപക്ഷം കുറഞ്ഞത് നിലവിലെ എംഎൽഎ ബി സത്യന്റെ പ്രവർത്തനങ്ങളുടെ ഫലമാണ് എന്നാണ് വിലയിരുത്തൽ. പക്ഷെ ബിജെപിക്ക് ഉണ്ടായ മുന്നേറ്റം ഇടതു കോട്ടയെ സാരമായി ബാധിച്ചിട്ടുണ്ട്.
\n
\nലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തിരിച്ചുവരവിന്റെ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ 9,954 വോട്ടുകളുടെ ലീഡ് ഉമാത്രമാണ് നിലവിൽ ഉള്ളത്. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയും ചെറുന്നിയൂര്‍, കരവാരം, കിളിമാനൂര്‍, മണമ്പൂര്‍, ഒറ്റൂര്‍, പഴയകുന്നുമേല്‍, പുളിമാത്ത്, വക്കം എന്നീ ഗ്രമപ്പഞ്ചായത്തുകളും ചേര്‍ന്നതാണ് ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലം. ഇതില്‍ ആറ്റിങ്ങല്‍ നഗരസഭയും, മണമ്പൂര്‍, ഒറ്റൂര്‍, പഴയകുന്നുമ്മേല്‍ എന്നീ പഞ്ചായത്തുകളും എല്‍ഡിഎഫ് ആണ് ഭരിക്കുന്നത്. ചെറുന്നിയൂര്‍, കിളിമാനൂര്‍, പുളിമാത്ത്, വക്കം എന്നീ പഞ്ചായത്തുകളില്‍ യുഡിഎഫിന് അധികാരം. എന്നാൽ കരവാരം പഞ്ചായത്ത് ബിജെപി പിടിച്ചെടുത്തതും ആറ്റിങ്ങൽ നഗരസഭയിൽ ബിജെപി മുഖ്യ പ്രതിപക്ഷമായതും സിപിഐഎമ്മിന് തലവേദനയാണ്. ചില ഇടത് കോട്ടകൾ ബിജെപി പിടിച്ചെടുക്കുകയും ചെയ്തു.
\n
\n2 തവണ എംഎൽഎ ആയവർക്ക് സീറ്റ് നൽകേണ്ട എന്നതാണ് സിപിഐഎമ്മിന്റെ പൊതു ധാരണ എങ്കിലും മണ്ഡലങ്ങളിലെ സാഹചര്യം പരിഗണിച്ച് ഇളവുകൾ അനുവദിക്കാം എന്നും തീരുമാനം ഉള്ളതായി അറിയുന്നു. അങ്ങനെ എങ്കിൽ ബി സത്യനെ മാറ്റി ഒരു പരീക്ഷണത്തിന് സിപിഐഎം തയ്യാറാകുമെന്ന് തോന്നുന്നില്ല. ആറ്റിങ്ങലിലെ പ്രധാന പ്രശ്നമായ നാല് വരി റോഡ് വികസനം ഉൾപ്പടെയുള്ളവയിലെ ഇടപെടലുകളും ബി സത്യനെ ജനകീയമാക്കി മാറ്റുന്നു.
\n
\nയുഡിഎഫ് ഇത്തവണയും സീറ്റ് ആർഎസ്പിക്ക് നൽകി കൈയൊഴിയാനാണ് സാധ്യത. ആറ്റിങ്ങൽ നഗരസഭയും കരാവാരവും ഒഴികെ മറ്റിടങ്ങളിൽ ബിജെപിക്ക് വലിയ മുന്നേറ്റം ഇല്ല എന്നത് പോരാട്ടം ഇടത് - വലത് മുന്നണികൾ തമ്മിൽ ആയിരിക്കും എന്ന സൂചന നൽകുന്നു.