80 ലക്ഷം മുതല്‍മുടക്കിയ സിനിമാ സെറ്റ് അടിച്ചു തകര്‍ത്തു
80 ലക്ഷം മുടക്കി പണിത സിനിമ സെറ്റ് അടിച്ച് തകര്‍ത്ത് അക്രമകാരികളുടെ അഴിഞ്ഞാട്ടം. ടൊവിനോ തോമസിന്റെ മിന്നല്‍ മുരളി എന്ന ചിത്രത്തിന് വേണ്ടി കെട്ടിപ്പൊക്കിയ വിദേശ നിര്‍മ്മിത മാതൃകയിലുള്ള പള്ളിയുടെ സെറ്റാണ് ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടത്. ആക്രമത്തിന് നേതൃത്വം നല്‍കിയവരെ അഭിനന്ദിച്ച് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എ.എച്ച്.പി.) എന്ന സംഘടനയുടെ ഫേസ്ബുക് പോസ്റ്റും വന്നിട്ടുണ്ട്.
മലയാള സിനിമാക്കൊരു നാടന്‍ സൂപ്പര്‍ ഹീറോയുടെ കഥ വാഗ്ദാനം ചെയ്ത് ചിത്രീകരണം തുടങ്ങിയ സിനിമയാണ് ടൊവിനോ തോമസ് നായകനായ 'മിന്നല്‍ മുരളി'. ഗോദ എന്ന സ്പോര്‍ട്സ് പ്രമേയ ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ്. 2019 ആരംഭത്തില്‍ പ്രഖ്യാപിച്ച ചിത്രം 2019 ഡിസംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിച്ചു. കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയും ലോക്ക്ഡൗണും കാരണം ഷൂട്ടിംഗ് നിര്‍ത്തി വച്ചിരുന്നു.
വന്‍ മുടക്കുമുതലില്‍ പടുത്തുയര്‍ത്തിയ സെറ്റിന് മേല്‍ നടന്ന കയ്യാങ്കളി സിനിമയുടെ അണിയറപ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. കാലടിയില്‍ 80 ലക്ഷം മുതല്‍മുടക്കില്‍ പടുത്തുയര്‍ത്തിയ സെറ്റാണ് ഒരുകൂട്ടം ആക്രമിച്ചു തകര്‍ത്തത്. കാലടി മഹാദേവ ക്ഷേത്രത്തിന്റെ മുന്നില്‍ എല്ലാ അനുമതിയോടും കൂടി കെട്ടിപ്പൊക്കിയ പള്ളിയുടെ സെറ്റാണ് തകര്‍ന്നത്. ഇത് തകര്‍ത്തത്തിന്റെയും തകര്‍ത്തവരുടെയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സെറ്റ് പൊളിച്ച ശേഷം അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് ഭാരവാഹിയുടെ പോസ്റ്റ് ഇങ്ങനെ. "കാലടി മണപ്പുറത്ത് മഹാദേവൻറെ മുന്നില്‍,ഇത്തരത്തില്‍ ഒന്ന് കെട്ടിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ്,പാടില്ല എന്ന്,പരാതികള്‍ നല്‍കിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാന്‍ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ക്കും, മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍." എന്ന് പറഞ്ഞു എ.എച്ച്.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഹരി പാലോട് കുറിക്കുന്നു.ബാംഗ്ലൂര്‍ ഡേയ്സ്, മുന്തിരിവള്ളികള്‍ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് സിനിമയുടെ നിര്‍മ്മാണം.
"എന്താ പറയേണ്ടത് എന്നറിയില്ല. ചിലര്‍ക്കിത് തമാശയാവാം, ട്രോള് ആവാം, പബ്ലിസിറ്റി ആവാം, രാഷ്ട്രീയം ആവാം, പക്ഷെ ഞങ്ങള്‍ക്ക് ഇതൊരു സ്വപ്നം ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോൾ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോര്‍ത്തു അഭിമാനവും, ഷൂട്ടിങ്ങിനു തൊട്ടു മുന്‍പ് ലോക്ക്ഡൌണ്‍ സംഭവിച്ചതിനാല്‍ 'ഇനി എന്ന്' എന്നോര്‍ത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു.ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വര്‍ഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാന്‍ തുടങ്ങിയിട്ട്. ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആര്‍ട് ഡിറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെർമിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നില്‍ക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തില്‍. നല്ല വിഷമമുണ്ട്. ആശങ്കയും," സംവിധായകന്‍ ബസി ജോസഫ് കുറിക്കുന്നു.