മദ്യത്തിന് ഡോക്റ്ററുടെ കുറിപ്പടി; സർക്കാർ ഉത്തരവിറക്കി
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പിന്‍വാങ്ങല്‍ ലക്ഷണമുള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടി എക്‌സൈസ് ഓഫീസറുടെ ഓഫീസില്‍ ഹാജരാക്കണം. എക്‌സൈസ് ഓഫീസില്‍നിന്ന് ലഭിക്കുന്ന പാസ് ഉപയോഗിച്ച് മദ്യം വാങ്ങാം. ഒരാള്‍ക്ക് ഒന്നില്‍ അധികം പാസുകളും ലഭിക്കില്ല. സംസ്ഥാനത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് ഈ മാര്‍ഗം മാത്രമേ ഉള്ളൂവെന്നാണ് സര്‍ക്കാരിന്റെ നിലപാട്. തിങ്കളാഴ്ചയും മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നികുതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നിശ്ചിത അളവിലാകും മദ്യം നല്‍കുക. മദ്യം ലഭിക്കാത്തതു മൂലം അസ്വസ്ഥതകള്‍ ഉണ്ടാവുകയാണെങ്കില്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചെല്ലുകയും അവിടെനിന്ന് കുറിപ്പടി വാങ്ങി എക്‌സൈസ് ഓഫീസില്‍ ഹാജരാക്കുകയും വേണം.
ഉത്തരവിലെ നിർദേശങ്ങൾ:
- ഇഎസ്ഐ അടക്കമുള്ള പിഎച്ച്സി–എഫ് എച്ച്സി, ബ്ലോക്ക് പിഎച്ച്സി–സിഎച്ച്സി, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളജുകൾ തുടങ്ങിയ സർക്കാർ ആശുപത്രികളിൽ ആൽക്കഹോൾ വിഡ്രോവൽ ലക്ഷണങ്ങളുള്ളവർ ബന്ധപ്പെട്ട ആശുപത്രികളിൽനിന്നും ഒപി ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് വിധേയരാകണം.
- പരിശോധിക്കുന്ന ഡോക്ടർ പ്രസ്തുത വ്യക്തി ആൾക്കഹോൾ വിഡ്രോവൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളാണെന്ന് രേഖ നൽകിയാൽ അയാൾക്ക് നിശ്ചിത അളവിൽ മദ്യം നൽകാം.
- ഡോക്ടർ നൽകുന്ന രേഖ രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്നയാളോ സമീപത്തുള്ള എക്സൈസ് റേഞ്ച് ഓഫിസ്–സർക്കിൾ ഓഫിസ് എന്നിവിടങ്ങളിൽ ഹാജരാക്കണം.
- ഈ രേഖയോടൊപ്പം ആധാർ, ഇലക്‌ഷൻ ഐഡി കാർഡ്, ഡ്രൈവിങ് ലൈസൻസ് ഇവയിലേതെങ്കിലും ഹാജരാക്കണം. നിശ്ചിത ഫോറത്തിൽ വിവരങ്ങൾ രേഖപ്പെടുത്തിയശേഷം എക്സൈസ് ഓഫിസിൽനിന്ന് മദ്യം അനുവദിക്കണം.
- ഒരാൾക്ക് ഒന്നിലധികം പാസ് നൽകരുത്.
- പാസിന്റെ വിവരം ബവ്റിജസ് കോർപ്പറേഷൻ എംഡിയെ അറിയിക്കണം.
- മദ്യം നൽകുന്നതിന് ബവ്റിജസ് കോർപ്പറേഷൻ എംഡി നടപടി സ്വീകരിക്കണം. ഇതിനായി ബവ്റിജസ് ഔട്ട്ലെറ്റുകൾ തുറക്കരുത്.
- പാസിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന മദ്യത്തിൻറെ അളവ് അതത് ദിവസം എക്സൈസ് വകുപ്പിനെ അറിയിക്കണം.
- എക്സൈസ് ഐടി സെൽ വിതരണം ചെയ്യുന്ന പാസിൽ ക്രമക്കേടോ, ഇരട്ടിപ്പോ ഉണ്ടാകുന്നില്ലെന്നു പരിശോധിച്ച് ഉറപ്പാക്കണം.