അന്തര്‍ ജില്ല കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നാളെ മുതൽ; വർധിപ്പിച്ച ബസ് ചാർജ് പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അന്തര്‍ ജില്ലാ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് ബുധനാഴ്ച ആരംഭിക്കും. ചൊവ്വാഴ്ച സര്‍വിസ് ആരംഭിക്കാനിരുന്നെങ്കിലും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് തീരുമാനം. തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമായിരിക്കും സര്‍വിസ്. ദൂരജില്ലകളിലേക്ക് സര്‍വിസുകള്‍ ഉണ്ടാകില്ല. അതേസമയം 50 ശതമാനം ബസ് ചാര്‍ജ് കൂട്ടിയത് റദ്ദാക്കിയിരിക്കുന്നു. പഴയ നിരക്കിലായിരിക്കും ബസ്ചാര്‍ജ് ഈടാക്കുക. എല്ലാ സീറ്റുകളിലും യാത്രക്കാര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയതോടെയാണ് നിരക്ക് വര്‍ധന പിന്‍വലിച്ചത്.
ജൂണ്‍ എട്ടിന് ശേഷം മാത്രമേ ബസ് സര്‍വിസ് ആരംഭിക്കുവെന്നായിരുന്നു കെ.എസ്.ആര്‍.ടി.സി നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച നടത്തിയ മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളത്തില്‍ എത്രയും വേഗം അന്തര്‍ ജില്ല ബസ് സര്‍വിസ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ ജീവനക്കാരെയും ബസുകളും ക്രമീകരിക്കാന്‍ കഴിയാത്തതാണ് ചൊവ്വാഴ്ച സര്‍വിസ് ആരംഭിക്കാത്തതിന്‍റെ കാരണം. ബുധനാഴ്ച രാവിലെ മുതല്‍ സര്‍വിസ് ആരംഭിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.
ജില്ലകള്‍ക്കുള്ളില്‍ സര്‍വിസ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ മാത്രമാണ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നത്. ഇന്ന് ഉച്ചയോടെ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരിക്കും ഏതെല്ലാം ബസുകള്‍ ഏതെല്ലാം ജില്ലയില്‍ സര്‍വിസ് നടത്തണമെന്ന തീരുമാനമുണ്ടാകുക.