നെതർലൻഡ്സ് - കേരള സർക്കാർ സഹകരണം;കേരളത്തിലെ നഴ്സുമാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമോ ?
തിരുവനന്തപുരം : കേരള സർക്കാർ - നെതർലൻഡ്‌സ് കൂടുതൽ സഹകരണത്തിന് വഴിയൊരുങ്ങുന്നു. പ്രളയ പുനർനിർമ്മാണത്തിനു നെതലൻഡ്‌സ് സഹകരണത്തിന് പുറമെയാണ് പുതിയ പദ്ധതികൾ. നെതർലൻഡ്സിൽ വലിയ തോതിൽ നഴ്സുമാർക്ക് ക്ഷാമം നേരിടുന്നതായി നെതർലൻഡ്സിന്റെ ഇന്ത്യൻ സ്ഥാനപതി മാർട്ടിൻ വാൻ ഡെൻ ബർഗിനെ (Marten van den Berg) അറിയിച്ചു. 30000-40000 പേരുടെ ആവശ്യം ഇപ്പോൾ ഉള്ളതായാണ് മാർട്ടിൻ വാൻ ഡെൻ ബർഗ് വ്യക്തമാക്കിയത്.
എന്നാൽ നെതർലൻഡ്സിന് ആവശ്യമായ നഴ്‌സുമാരുടെ സേവനം ലഭ്യമാക്കാൻ കേരളത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യകത്മാക്കി. ഇത് സംബന്ധിച്ച തുടർ നടപടികൾ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. നെതർലൻഡ്സിന്റെ ഇന്ത്യൻ സ്ഥാനപതി മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസിൽ സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനം ഉണ്ടായത്. കേരളത്തിലെ നഴ്സുമാരുടെ അർപ്പണ ബോധവും തൊഴിൽ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് സ്ഥാനപതി പ്രതികരിച്ചു.
നേരത്തെ മുഖ്യമന്ത്രിയുടെ നെതർലൻഡ്‌സ് സന്ദർശന വേളയിൽ നെതർലാൻഡ്‌സുമായി കൂടുതൽ രംഗത്തേക്കുള്ള സഹകരണ താല്പര്യം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഫലമായിരിക്കണം നെതർലൻഡ്സ് ഇങ്ങനെയൊരു ആവശ്യമായി കേരള സർക്കാരിനെ സമീപിക്കാൻ കാരണമായത്. നിപ ഉൾപ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ കേരളം കാണിച്ച മാതൃക നേരത്തെ ലോകശ്രദ്ധ നേടിയിരുന്നു. ഇതിനായി അക്ഷീണം പ്രവർത്തിച്ച ഡോക്റ്റര്മാരുടെയും നഴ്‌സുമാരുടെയും പ്രവർത്തന മികവിന് ലോകത്തിന്റെ പല ഭാഗത്തു നിന്നായി പ്രശംസകൾ ലഭിച്ചിരുന്നു.
കേരളത്തിലെ പ്രളയകാലത്ത് അവിടെ നിന്നും വിദഗ്ധർ കേരളത്തിലെത്തിയിരുന്നു. പുനർനിർമ്മാണ പദ്ധതികൾ തയ്യാറാക്കുന്നതിലെ നെതർലാൻസിലെ വിദഗ്ദ്ധർ കേരളത്തോടൊപ്പമുണ്ട്. കേരള ഹൌസിലെ കൂടിക്കാഴ്ചയിൽ കേരളത്തിന്റെ പ്രളയ പുനർനിർമ്മാണ പ്രവർത്തനങ്ങളും തുറമുഖ വികസനവും സംബന്ധിച്ച വിഷയങ്ങളും ചർച്ച ചെയ്തു. ഇതിന്റെ ഭാഗമായി നെതർലൻഡ്സ് രാജാവും രാജ്ഞിയും ഒക്ടോബർ 17, 18 തീയതികളിൽ കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു. ഡച്ച് കമ്പനി ഭാരവാഹികൾ, പ്രൊഫഷണലുകൾ, സാങ്കേതിക വിദഗ്ദ്ധർ അടങ്ങുന്ന 15-20 അംഗ ഡെലിഗേറ്റ് സംഘവും കൂടെയുണ്ടാകും. 40 ഓളം പേരുടെ സാമ്പത്തിക ഡെലിഗേഷനും ദൗത്യത്തിന്റെ ഭാഗമാകും. കൊച്ചിയിൽ ജില്ലാ കളക്ടർ എസ് സുഹാസും ഡെൽഹിയിൽ റസിഡന്റ് കമ്മീഷണറും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
കേരള സംസ്ഥാന ആർക്കൈവ്സ് വകുപ്പും നെതർലാൻഡ്സ് ദേശീയ ആർക്കൈവ്സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വികസിപ്പിക്കും. നെതർലൻഡിലെ റോട്ടർഡാം പോർട്ടിന്റെ സഹകരണത്തോടെ അഴീക്കൽ തുറമുഖത്തിന്റെ രൂപകല്പനയ്ക്കും വികസനത്തിനും ധാരണയായി. നീണ്ടകരയിലും കൊടുങ്ങല്ലൂരുമുള്ള സമുദ്ര പഠനകേന്ദ്രങ്ങളെ ശക്തിപ്പെടുത്താനും ധാരണയായി. നെതർലന്റ്സ് ഡെലിഗേഷന്റെ ഒക്ടോബറിലെ സന്ദർശനവേളയിൽ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കാനാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതോടൊപ്പം കേരളത്തിലെ പച്ചക്കറി- പുഷ്പ കൃഷിയിലും നെതർലൻഡ്സ് സഹകരണം പ്രതീക്ഷിക്കാം. കേരളത്തിൽ നിക്ഷേപം നടത്താൻ ഡച്ച് കമ്പനികൾക്ക് താല്പര്യമുണ്ടെന്ന വിവരവും മാർട്ടിൻ വാൻ ഡെൻ ബർഗ് അറിയിക്കുകയുണ്ടായി. നെതർലൻസ് എംബസി ധനകാര്യ വകുപ്പു മേധാവി ജൂസ്റ്റ് ഗേയ് ജർ(Joost Geijer), മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.