വിലക്കയറ്റം തടയാൻ 2000 കോടി; ഐടി-ആരോഗ്യ- വിദ്യഭ്യാസ രംഗങ്ങൾക്ക് വലിയ പദ്ധതികൾ; കേരള ബജറ്റ് 2022
കൊടിയ പ്രതിസന്ധികളുടെ താഴ്‌ചകളെ കേരളം അതിജിവിച്ചു തുടങ്ങിയെന്നും വിലക്കയറ്റം തടയാനും ഭക്ഷ്യസുരക്ഷയ്‌ക്കും 2000 കോടിരൂപ മാറ്റിവെച്ചതായും പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ 2022‐ 23 വർഷത്തേക്കുള്ള ബജറ്റവതരണം തുടങ്ങി. കേന്ദ്ര സാമ്പത്തിക നയങ്ങൾക്ക് ബദലായി കേരള മോഡലാണ് മുന്നോട്ടുവെയ്‌ക്കുന്നതെന്നും രണ്ടാം പിണറായി സർക്കാരിന്റെ പൂർണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി വ്യക്‌തമാക്കി. പുർണമായും കടലാസ് രഹിത ബജറ്റാണ് ഇത്തവണത്തേത്. നിയമസഭയിൽ ടാബിൽ നോക്കിയാണ് ബജറ്റ് വായിക്കുന്നത്. കടലാസ് ഒഴിവാക്കിയുള്ള ബജറ്റ് പ്രസംഗത്തെ സ്‌പീക്കർ എം ബി രാജേഷ് പ്രശംസിച്ചു.
ദേശീയ അന്തർദേശീയ തലങ്ങളിൽ കേരളം പ്രശംസനീയമായ നേട്ടമാണ് കഴിഞ്ഞ കാലങ്ങളിൽ കൈവരിച്ചത്. മികച്ച ഭരണ നിർവ്വഹണ സംവിധാനവും കേരളത്തിലേതാണ്. സാമ്പത്തിക വർഷത്തിൽ ജിഎസ്‌ടി വരുമാന വളർച്ചയിൽ 14.5 ശതമാനം വളർച്ചനേടി. ലോകസമാധാനം അങ്ങേയറ്റം വെല്ലുവിളി നേരിടുകയാണ്. ലോകസമാധാനത്തിനായി 2 കോടി മാറ്റി വെയ്‌ക്കും . കേരളത്തിൽ ലോകസമാധാന സമ്മേളനം വിളിച്ചുചേർക്കും.
പ്രധാന പ്രഖ്യാപനങ്ങൾ
- ജില്ലാ സ്‌കിൽ പാർക്കുകൾക്കായി 350 കോടി.
- മൈക്രോ ബയോളജി സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കും.
- ഫൈവ് ജി മൊബൈൽ സേവനം വേഗത്തിലാക്കും.
- ഉന്നതവിദ്യാഭ്യാസത്തിന് 200 കോടി.
- കണ്ണൂരിൽ പുതിയ ഐടി പാർക്ക്, കൊല്ലത്ത് ടെക്‌നോപാർക്ക്,നാല് ഐടി ഇടനാഴികൾ നിർമ്മിക്കും.
- ഐ ടി സ്ഥാപനങ്ങളിൽ സർക്കാർ സഹായത്തോടെ ഇന്റേൺഷിപ്പ്.
- സർവ്വകലാശാലകൾക്ക് 200 കോടി.
- ഐ ടി സ്ഥാപനങ്ങളിൽ സർക്കാർ സഹായത്തോടെ ഇന്റേൺഷിപ്പ്.
- ഐടി ആഭ്യന്തരസൗകര്യ വകസനത്തിന് കിഫ്‌ബി വഴി 100 കോടി രൂപ.
- ഐടി പാർക്ക് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 1000 കോടി . നാല് സയൻസ് പാർക്കുകൾ തുടങ്ങാൻ ആയിരം കോടി.
- തിരുവനന്തപുരത്ത് ആഗോള ശാസ്‌ത്രോത്സവത്തിന് നാല് കോടി രൂപ.
- മരച്ചീനിയിൽ നിന്ന് എഥനോൾ ഉൽപ്പാദിപ്പിക്കാൻ പദ്ധതി.
- റബ്ബർ സബ്‌സിഡിക്ക് 500 കോടി.
- സിയാൽ മാതൃകയിൽ കാർഷിക മാർക്കറ്റിംഗ് കമ്പനി.
- പകുതി ഫെറിബോട്ടുകൾ സോളാർ ആക്കും ജലാശയങ്ങളിലെ പ്ലാസ്‌റ്റിക് മാലിന്യം നീക്കാൻ 10 കോടി രൂപ.
- 2050 ൽ കേരളത്തിൽ കാർബൺ വികിരണം ഇല്ലാതാക്കും.
- കാർഷിക മേഖലയ്‌ക്ക് അടങ്കൽ 851 കോടി.
- നെല്ലിന്റെ താങ്ങുവില കൂട്ടി . നെൽകൃഷിക്ക് 76 കോടി രൂപ.
- കൃഷിശ്രീ സ്വയംസഹകരണ സംഘങ്ങൾക്ക് 19 കോടി.
- വെള്ളപൊക്ക ദുരിതം പരിഹരിക്കാൻ 140 കോടി. വിളനാശം തടയാൻ 51 കോടി.
- ബഹുനില വ്യവസായ എസ്‌റ്റേറ്റുകൾ വികസിപ്പിക്കാൻ 10 കോടി.
- വ്യവസായ മേഖലയുടെ ബജറ്റ് വിഹിതം വർദ്ധിപ്പിച്ചു; വ്യവസായ മേഖലക്ക് 1226.66 കോടി.
- കയർ മേഖലയ്‌ക്ക് 117 കോടി. കശുവണ്ടി വ്യവസായത്തിന് 30 കോടി പലിശയിളവ്.
- ഇലക്ട്രോണിക്ക് ഹാർഡ് വെയർ ഹബ്ബിന് 28 കോടി , ഇക്കോ ടൂറിസം പദ്ധതികൾക്ക് പത്ത് കോടി.
- ഒരു കുടുംബം ഒരു സംരംഭം പദ്ധതിക്ക് 7 കോടി, വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് പ്രോത്സാഹനം.
- കൈത്തറി - സ്കൂൾ യൂണിഫോം പദ്ധതിക്ക് 140 കോടി.
- 20 ചെറിയ ഐടി പാർക്കുകൾ സ്ഥാപിക്കും. വിവരസാങ്കേതികമേഖലയ്ക്ക് 555 കോടി.
- ഇ ഗവേണ്സ് കേന്ദ്രത്തിന് 3.5 കോടി. ഡാറ്റാ സെന്റുകൾക്ക് 53 കോടി.
- അഴീക്കൽ, കൊല്ലം, ബേപ്പൂർ,പൊന്നാനി തുറമുഖങ്ങൾ 41.5 കോടി, വിഴിഞ്ഞം കാർഗോ തുറമുഖം, തങ്കശ്ശേരി തുറമുഖത്തിനും 10 കോടി വീതം, ആലപ്പുഴ തുറമുഖത്തെ വിനോദസഞ്ചാരകേന്ദ്രമാക്കി ഉയർത്താൻ രണ്ടരകോടി, ബേപ്പൂർ തുറമുഖത്തിൻ്റെ അനുബന്ധ വികസനത്തിന് 15 കോടി.
- ആരോഗ്യമേഖലയ്‌ക്ക് 2629 കോടി. കാരുണ്യ പദ്ധതിക്ക് 500 കോടി. പാലിയേറ്റീവ് കെയറിന് 5 കോടി.
- റീ ബിൽഡ് കേരളക്ക് 1600 കോടി. മാലിന്യ സംസ്‌കരണത്തിന് പഞ്ചവത്‌സരപദ്ധതി..
- തദ്ദേശ സ്‌ഥാപനങ്ങൾക്ക് 12903 കോടി. അതി ദാരിദ്ര നിർമ്മാർജ്ജനത്തിന് 100 കോടി.
- ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ കെട്ടിട നിർമ്മാണം ഈ വർഷം തുടങ്ങും.
- ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിന് 2 കോടി ഹരിതക്യാംപസുകൾക്കായി അഞ്ച് കോടി.
- മലയാളം സർവകലാശാല ക്യാംപസ് നിർമ്മാണത്തിനും ഫണ്ട് വകയിരുത്തി.
- തോന്നയ്ക്കലിൽ നൂതന ലാബോറട്ടറി സ്ഥാപിക്കാനും വാക്സീൻ ഗവേഷണത്തിനുമായി 50 കോടി.
- തിരുവനന്തപുരം ആർസിസിക്ക് 81 കോടി; സംസ്ഥാന സെന്ററായി സ്ഥാപനത്തെ ഉയർത്തും, കൊച്ചി ക്യാൻസർ സെൻ്ററിന് 14.5 കോടി. മലബാർ ക്യാൻസർ സെൻററിന് 427 കോടി ചിലവഴിച്ച് രണ്ടാം ഘട്ട വികസനം.
- ഉക്രയ്‌നിൽനിന്നും മടങ്ങി വന്ന വിദ്യാർഥികൾക്ക് സഹായം. ഇവരുടെ പ്രശ്നങ്ങൾ
പഠിക്കാനും ഇടപെടാനും നോർക്കയിൽ പ്രത്യേക സമിതി: ഇതിനായി 10 കോടി. - കോവിഡിന് മുന്പുള്ള നിലയിലേക്ക് ലോട്ടറി വിൽപനയും ഘടനയും മാറ്റും..
- അംഗണവാടി മെനുവിൽ പാലും മുട്ടയും 61. 5 കോടി.
- ലഹിരികുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാൻ കൂടുതൽ യൂണിറ്റുകൾ.
- പുതിയ പോക്‌സോ കോടതികൾ. പൊലീസിന് 149 കോടി . ജയിൽ നവീകരണത്തിന് 13 കോടി..
- നികുതി വർധനയിലുടെ 200 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.
- ഭൂമി ന്യായ വിലകളിലെ അപാകതകൾ പരിഹരിക്കും.
- രണ്ട് ലക്ഷം രൂപവരെയുള്ള മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരുശതമാനം കൂട്ടി