കേന്ദ്രത്തിലേക്ക് കേരളത്തിന്റെ പ്രത്യേക പ്രതിനിധി; സമ്പത്തും ബാലഗോപാലും പരിഗണനയിൽ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും പദ്ധതി നടത്തിപ്പ് വേഗത്തിലാക്കുന്നതിനും പ്രത്യേക പ്രതിനിധിയെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. രാഷ്ട്രീയ നിയമനം ആയിരിക്കും ഇതെന്നാണ് ലഭിക്കുന്ന സൂചന. സിപിഎം മുന്‍ എംപിമാരായ കെ.എന്‍. ബാലഗോപാല്‍, എ. സമ്പത്ത് എന്നിവരെയാണ് ഈ തസ്തികയിലേക്കു പരിഗണിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടക്കും. ഡല്‍ഹിയില്‍ കേരളാ ഹൗസ് കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക പ്രതിനിധിയുടെ പ്രവര്‍ത്തനം.
ഈകഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, എംപി ആയിരുന്നപ്പോൾ ഇരുവരും നടത്തിയ ഇടപെടലുകളാണ് ഡോ.എ സമ്പത്തിനെയും കെഎൻ ബാലഗോപാലിനെയും പരിഗണിക്കാൻ കാരണമാകുന്നത്. ആറ്റിങ്ങൽ മണ്ഡലത്തിൽ സമ്പത്തിനെ പരാജയപ്പെടുത്തി അട്ടിമറി വിജയമാണ് അടൂർ പ്രകാശ് നേടിയത്. കൊല്ലം മണ്ഡലത്തിൽ എൻകെ പ്രേമചന്ദ്രനോടായിരുന്നു കെഎൻ ബാലഗോപാലിന്റെ തോൽവി.
നിലവില്‍ ദേശീയപാത വികസനം ഉള്‍പ്പെടെ പല കേന്ദ്ര പദ്ധതികളും വൈകുന്നതു ഉദ്യോഗസ്ഥ തലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ പോരായ്മ മൂലമാണെന്നാണു സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയുള്ളയാളെ പ്രത്യേക പ്രതിനിധിയായി നിയോഗിക്കുന്നതു ഗുണം ചെയ്യുമെന്ന നിഗമനത്തിലാണു പുതിയ നീക്കം.