കവളപ്പാറയിലും പുത്തുമലയിലും കാണാതായ 16 പേര് മരിച്ചതായി കണക്കാക്കും
മലപ്പുറം: ഉരുള്‍പൊട്ടലില്‍ മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും കാണാതായവര്‍ മരിച്ചതായി കണക്കാക്കി അവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കും. ഇതുസംബന്ധിച്ച് വ്യാഴാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കി. കാണാതായവരുടെ ആശ്രിതരില്‍നിന്ന് അപേക്ഷ സ്വീകരിച്ച് അേന്വഷണം നടത്തി അര്‍ഹത ഉറപ്പുവരുത്തിയ ശേഷമായിരിക്കും നഷ്ടപരിഹാരം വിതരണം ചെയ്യുക. ഇതോടെ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് വിതരണം ചെയ്ത നഷ്ടപരിഹാര തുക ഇവര്‍ക്കും ലഭ്യമാകും. മലപ്പുറം, വയനാട് ജില്ല കലക്ടര്‍മാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്.
കവളപ്പാറയില്‍ 11 പേരെയും പുത്തുമലയില്‍ അഞ്ചു പേരെയുമാണ് കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ജൂലൈ 27ന് അവസാനിപ്പിച്ചിരുന്നു. കാണാതായവര്കൂടി മരിച്ചതായി കണക്കാക്കി, പ്രകൃതിക്ഷോഭത്തില്‍ മരിച്ചവര്‍ക്കുള്ള ധനസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം, വയനാട് ജില്ല കലക്ടര്‍മാര്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു.
കവളപ്പാറയില്‍നിന്ന് കാണാതായവര്‍: ഒടുക്കന് കുട്ടി (50), കവളപ്പാറ കോളനി കാര്‍ത്തിക് (19), കവളപ്പാറ കോളനി ശ്യാംരാജ് (20), പിലാത്തോടന്‍ സുബ്രഹ്മണ്യന് (31), പിലാത്തോടന്‍ ഇമ്ബിപാലന്, വാളകത്ത് വീട് സുനിത (17), വാളകത്ത് വീട് വിജയലക്ഷ്മി (19), കവളപ്പാറ കോളനി പെരകന്‍ (65), കവളപ്പാറ കോളനി സുജിത് (15), സൂത്രത്തില്‍ വീട് ജിഷ്ണ (20), കവളപ്പാറ കോളനി കമല്‍ (13).പുത്തുമലയില്‍ കാണാതായവര്‍: കണ്ണന്‍കാടന്‍ അബൂബക്കര്‍ (62), നാച്ചി വീട്ടില്‍ അവറാന് (67), അണ്ണയ്യന് (55), പൂത്രത്തൊടുവില് ഹംസ (63), എടക്കണ്ടത്തില്‍ നബീസ (65).
സാധാരണഗതിയില്‍ ഏഴു വര്‍ഷത്തിനു ശേഷമാണ് മരിച്ചവരായി കണക്കാക്കുന്നത്. പ്രത്യേക സാഹചര്യത്തിലാണ് ഈ വ്യവസ്ഥയില്‍ ഇളവ് നല്‍കാറുള്ളത്. സര്‍ക്കാര്‍ ഉത്തരവിറങ്ങിയതോടെ മരിച്ചവരുടെ പേരിലുള്ള നഷ്ടപരിഹാരമായ നാലുലക്ഷം രൂപ കാണാതായവരുടെ ആശ്രിതര്‍ക്കുകൂടി ലഭിക്കും.