വൈഎസ്ആർ കോൺഗ്രസ് എൻഡിഎയിയിലേക്കോ.? മോദിയെ ജഗൻ കണ്ടു:
ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകുന്ന ഏത് മുന്നണിയെയും പിന്തുണയ്ക്കുമെന്നാണ് ജഗൻ മോഹൻ റെഡ്ഡി നേരത്തേ പറഞ്ഞിരുന്നത്. ആ പ്രചാരണമുയർത്തി മുന്നോട്ടു പോയ ജഗന് സംസ്ഥാനത്തെ 175-ൽ 151 സീറ്റുകളും കിട്ടിയിരുന്നു.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നിയുക്ത മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷൻ അമിത് ഷായെയും കണ്ടു.
തെലങ്കാനയുമായുള്ള വിഭജനശേഷം സംസ്ഥാനത്തിന്‍റെ ധനകാര്യസ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയ ജഗൻ, സംസ്ഥാനത്തിന് കേന്ദ്രസഹായം അത്യാവശ്യമാണെന്നും പ്രധാനമന്ത്രിയോട് വ്യക്തമാക്കി.
ആന്ധ്രയ്ക്ക് പ്രത്യേകപദവി വേണമെന്ന പ്രചാരണത്തിലൂന്നിയായിരുന്നു ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ജഗൻമോഹൻ റെഡ്ഡിയുടെ പ്രചാരണം മുഴുവൻ. ഈ ആവശ്യം അംഗീകരിക്കുന്ന ഏത് മുന്നണിയെയും കണ്ണടച്ച് പിന്തുണയ്ക്കുമെന്നും ജഗൻ പ്രചാരണത്തിനിടെ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു തൂക്ക് സഭ വന്നാൽ ഈ ആവശ്യം മുന്നോട്ടു വച്ച് കൃത്യമായ വിലപേശൽ നടത്തുമെന്ന് സൂചിപ്പിക്കുന്നതായിരുന്നു ജഗന്‍റെ വാക്കുകൾ. ആന്ധ്രയിലെ 25 ലോക്സഭാ സീറ്റുകളിൽ 22 സീറ്റുകളും സ്വന്തമാക്കിയത് ജഗൻമോഹന്‍റെ പാർട്ടിയായ വൈഎസ്ആർ കോൺഗ്രസ്.
എന്നാൽ കേവലഭൂരിപക്ഷത്തിനുമപ്പുറം, 303 സീറ്റുകൾ ബിജെപി സ്വന്തമായി നേടിയ സ്ഥിതിക്ക് വൈഎസ്ആർ കോൺഗ്രസിനോ ജഗനോ പ്രത്യേകിച്ച് വിലപേശിയാലും ഒന്നും കിട്ടാൻ പോകുന്നില്ല.
''ബിജെപി 250 സീറ്റിലോ മറ്റോ ഒതുങ്ങിയിരുന്നെങ്കിൽ ഞങ്ങൾക്ക് കേന്ദ്രസർക്കാരിനെ ഇത്ര ആശ്രയിക്കേണ്ടി വരില്ലായിരുന്നു.. ഇപ്പോൾ അവർക്ക് നമ്മളെ ആവശ്യമില്ല. എനിക്ക് നിലവിൽ ചെയ്യാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്തു'', കൂടിക്കാഴ്ചയ്ക്ക് ശേഷം ആന്ധ്രാഭവനിലെത്തിയ ജഗൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.