എന്താണ് ഐ എൻ എക്സ് മീഡിയ കേസ് ?
ഏറെ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കുകയാണ് ഐ എൻ എക്സ് മീഡിയ കേസിൽ മുൻ ധനകാര്യ മന്ത്രി ചിദംബരത്തിന്റെ അറസ്റ്റ്. 2007ൽ ധനമന്ത്രിയായിരിക്കെ ഐഎൻഎക്സ് മീഡിയക്കുവേണ്ടി ചട്ടങ്ങൾ മറികടന്ന് 305 കോടിരൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്. ഈ കേസിൽ പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരമാണ് ആദ്യം അറസ്റ്റിലായത്. പക്ഷെ പിന്നീട് കാർത്തി ജാമ്യത്തിലിറങ്ങി.
എന്താണ് ഐ എൻ എക്സ് മീഡിയ കേസ് ?
2007ൽ ദമ്പതികളായ സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജിയും ഭാര്യ ഇന്ദ്രാണി മുഖർജിയും സ്ഥാപിച്ചതാണ് ഐഎൻഎക്സ് മീഡിയ, ഐഎൻഎക്സ് ന്യൂസ് എന്നീ സ്ഥാപനങ്ങൾ. പിന്നീട് ഇവയുടെ പേര് 9 എക്സ് മീഡിയ എന്നാക്കി. 2010 ൽ ആദ്യം ഇന്ദ്രാണിയും പിന്നാലെ പീറ്ററും ഈ സ്ഥാപനത്തിലെ ഉടമസ്ഥാവകാശം വിറ്റു.
2007 മാർച്ച് 15ന് ഐഎൻഎക്സ് മീഡിയ ഹിന്ദിയിലും ചില പ്രാദേശിക ഭാഷകളിലും ചാനലുകൾ തുടങ്ങാനും അതിന് വിദേശനിക്ഷേപം സ്വീകരിക്കാനും തീരുമാനിക്കുന്നതോടെയാണ് കാര്യങ്ങൾ മാറുന്നത്. മൊറീഷ്യസ് ആസ്ഥാനമായ ന്യൂ വെർനോൺ പ്രൈവറ്റ് ഇക്വിറ്റി ലിമിറ്റഡ്, ന്യൂ സിൽക്ക് റൂട്ട്, ഡൺ ഏൺ ഇൻവെസ്റ്റ്മെന്റ് എന്നീ കമ്പനികളിൽ നിന്ന് 4.62 കോടി രൂപ സ്വീകരിക്കാൻ ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ബോർഡിന്റെ (എഫ്ഐപിബി) അനുമതി തേടി. ഒപ്പം ഐഎൻഎക്സ് ന്യൂസ് കമ്പനിക്ക് ‘ഡൗൺ സ്ട്രീം ഇൻവെസ്റ്റ്മെന്റ്’ എന്ന നിലയ്ക്ക് നിക്ഷേപം സ്വീകരിക്കാനും അനുമതി തേടി.
ഈ അനുമതി കിട്ടാനുള്ള അപേക്ഷയിൽ എഫ്ഐപിബി ഇവർക്ക് 4. 62 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകി. എന്നാൽ ഡൗൺ സ്ട്രീം ഇൻവെസ്റ്റ്മെന്റിന് അനുമതി നൽകിയില്ല. തീരുമാനം മറികടന്ന് 305 കോടി രൂപ ഇവർ ഐഎൻഎക്സ് ന്യൂസിലേക്കും കൊണ്ടുവന്നു. തുടർന്ന് 05 കോടിയുടെ നിക്ഷേപം സ്വീകരിച്ചതു സംബന്ധിച്ച് എഫ്ഐപിബി, ഐഎൻഎക്സ് മീഡിയയോട് വിശദീകരണം തേടി.
ഇതിൽ സഹായം അഭ്യർത്ഥിച്ചു കമ്പനി സിഇഒ ഇന്ദ്രാണി മുഖർജി അന്നത്തെ കേന്ദ്ര ധനമന്ത്രി ചിദംബരത്തിന്റെ മകൻ കാർത്തിയെ സമീപിച്ചു. 305 കോടി രൂപ അനുവാദമില്ലാതെ കൊണ്ടുവന്നത് ഒത്തുതീർക്കാൻ കാർത്തി 10 ലക്ഷം ഡോളർ ആവശ്യപ്പെട്ടു എന്നും 2008 ൽ ധനമന്ത്രിയായിരുന്ന ചിദംബരത്തെ കണ്ടുവെന്നും കാർത്തിയെ സഹായിക്കാൻ ചിദംബരം ആവശ്യപ്പെട്ടുവെന്നും ഇന്ദ്രാണി പിന്നീട സിബിഐയോട് വെളിപ്പെടുത്തി.
കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിങ് കമ്പനിക്ക് ഐഎന്‍എക്സ് മീഡിയ ആദ്യം 10 ലക്ഷം രൂപ നല്‍കി. പിന്നീട് കാര്‍ത്തിയുടെ വിവിധ കമ്പനികൾ വഴി ഏഴ് ലക്ഷം ഡോളര്‍ വീതമുള്ള നാല് ഇന്‍വോയ്സുകളും നല്‍കി. ഇതെല്ലാം കാര്‍ത്തിയുടെ വീട്ടിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്തിരുന്നു. കേസിൽ കാർത്തിയെ ഫെബ്രുവരി 28ന് സിബിഐ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു. ഇന്ത്യയിലും വിദേശത്തുമുള്ള കാർത്തിയുടെ 54 കോടിരൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
4.62 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാൻ മാത്രം അനുമതി നൽകാനുള്ള അധികാരം മാത്രമുള്ള എഫ്ഐപിബി, ഐഎന്‍എക്സ് മീഡിയയുടെ അപേക്ഷയിൽ ധനകാര്യമന്ത്രാലയം ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപ വിദേശം നിക്ഷേപം സ്വീകരിക്കാൻ അനുമതി നല്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് അന്നത്തെ ധനമന്ത്രിയായിരുന്നു പി ചിദംബരവും കേസിൽ ഉൾപ്പെടുന്നതും അറസ്റ്റ് ഉണ്ടാവുന്നതും.