ഐഎൻഎക്‌സ് മീഡിയ കേസ് : മുകേഷ് അംബാനിക്കായി മൊഴി മുക്കി ഇഡി
ന്യൂഡൽഹി : വിദേശനിക്ഷേപം സ്വീകരിക്കാനുള്ള അനുമതിക്കായി കോഴ നൽകിയ ഐഎൻഎക്‌സ് മീഡിയ കമ്പനിയുടെ ഉടമ മുകേഷ് അംബാനിയാണെന്ന നിർണായക മൊഴി മുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുകേഷ് അംബാനിയും കുടുംബവുമാണ് കമ്പനിയുടെ 60 ശതമാനത്തിലേറെ ഓഹരികളുടെ ഉടമയെന്ന മൊഴിയാണ് മുക്കിയത്. മുഖ്യപ്രതികളായ പീറ്റർമുഖർജി 2018ലും ഇന്ദ്രാണി മുഖർജി 2019ലും നൽകിയ മൊഴിയിൽ ‘മുകേഷ് അംബാനിയും കുടുംബവും സുഹൃത്തുക്കളുമാണ് കമ്പനി ഉടമകൾ’ എന്ന് വ്യക്തമായി പറയുന്നു.
2007ൽ 305 കോടിയുടെ വിദേശനിക്ഷേപം സ്വീകരിക്കാനുള്ള അനുമതിക്കായി ഐഎൻഎക്‌സ് മീഡിയ അന്നത്തെ ധനമന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കോഴ നൽകിയെന്നാണ് കേസ്. 2018ൽ കാർത്തിയെ സിബിഐയും 2020ൽ ചിദംബരത്തെ എൻഫോഴ്‌സ്‌മെന്റും അറസ്റ്റ് ചെയ്‌തു. എന്നാൽ, കമ്പനി ഉടമ മുകേഷ് അംബാനിയാണെന്ന് 2018 മാർച്ചിൽ പീറ്റർ മുഖർജി മൊഴി നൽകിയിട്ടും ഇഡി അനങ്ങിയില്ല. മുകേഷിനെയോ മൊഴിയിൽ പേരുള്ള റിലയൻസിലെ ഉദ്യോഗസ്ഥരെയോ ചോദ്യംചെയ്യാൻ തയ്യാറായില്ല.
പീറ്റർ മുഖർജി ഇഡി അസി. ഡയറക്ടർ വിവേക് മഹേശ്വരിക്കും ഇന്ദ്രാണി അസി. ഡയറക്ടർ സന്ദീപ് തപ്ലിയാലിനുമാണ് മൊഴി നൽകിയത്. എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന ചോദ്യത്തിന് പ്രതികരിക്കാൻ അനുമതിയില്ലെന്നാണ് ഉദ്യോഗസ്ഥർ മറുപടി നല്‍കിയത്. റിലയൻസും പ്രതികരിക്കാന്‍ സന്നദ്ധമായില്ല.