ഐ. വി. ശശി ഇന്റർനാഷണൽ ഷോട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രങ്ങൾ ക്ഷണിക്കുന്നു
സംവിധായകനായിരുന്ന ഐ.വി. ശശിയുടെ സ്മരണാർത്ഥം ഓരോ വർഷവും, മലയാള സിനിമയിലേക്ക് കടന്നുവരുന്ന മികച്ച പുതുമുഖ സംവിധാന പ്രതിഭക്കായി ഐ.വി. ശശി അവാർഡ് ഏർപ്പെടുത്താ൯ ഫസ്റ്റ് ക്ലാപ്പ് തീരുമാനിച്ചിരിക്കുന്നു. ഐ.വി. ശശിയുടെ ശിഷ്യൻമാരും, മലയാള സിനിമയിലെ മുൻനിര സംവിധായകരുമായ ജോമോൻ, എം. പത്മകുമാർ, ഷാജൂ കാര്യാൽ എന്നിവരായിരിക്കും പുരസ്ക്കാര നിർണ്ണയത്തിന്റെ മുഖ്യ രക്ഷാധികാരികൾ.
തിരക്കഥാകൃത്ത് ജോൺ പോൾ, സംവിധായകൻ റോഷൻ ആൻഡ്രൂസ്, നിർമ്മാതാവ് വി.ബി.കെ. മേനോൻ എന്നിവരടങ്ങുന്ന ജൂറിയായിരിക്കും അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുക. 50,000 രൂപയും, പ്രശസ്ത കലാസംവിധായകൻ നേമം പുഷ്പരാജ് രൂപകൽപ്പന ചെയ്ത ശിൽപവും അവാർഡ് ജോതാവിന് പാരിതോഷികമായി നൽകുന്നതാണ്. ഐ.വി. ശശിയുടെ ഓർമ്മദിനമായ ഒക്ടോബർ 24നായിരിക്കും അവാർഡ് പ്രഖ്യാപനം. മഞ്ജു വാര്യരും, മറ്റ് താരങ്ങളും പങ്കെടുക്കുന്ന അവാർഡ്ദാന ചടങ്ങിൽ വെച്ച് ഐ.വി. ശശിയുടെ പത്നിയും, അഭിനേത്രിയുമായ സീമയെ പൊന്നാട ചാർത്തി ആദരിക്കുന്നതാണ്.
ഇതോടൊപ്പം, സിനിമാ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2020 ഒക്ടോബർ മാസം ഐ.വി. ശശി ഇന്റർനാഷണൽ ഷോട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുവാനും ഫസ്റ്റ് ക്ലാപ്പ് തീരുമാനിച്ചിരിക്കുന്നു. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ജൂറി ചെയർമാനും, സംവിധായകരായ മധുപാൽ, അൻവർ റഷീദ്, വിധു വിൻസെന്റ്, മിഥുൻ മാനുവൽ തോമസ്, മധു സി. നാരായണൻ എന്നിവർ ജൂറി അംഗങ്ങളുമാവുന്ന പാനലായിരിക്കും ഷോട്ട് ഫിലിം ഫെസ്റ്റിവലിന്റെ വിധികർത്താക്കൾ.
30 മിനിട്ടിൽ താഴെ സമയ ദൈർഘ്യവും, ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടുകൂടിയതുമായ ഏത് ഭാഷയിലൊരുക്കിയ ഹ്രസ്വ ചിത്രങ്ങളും ഫെസ്റ്റിവലിലേക്ക് സമർപ്പിക്കാവുന്നതാണ്. പ്രവാസി ചിത്രങ്ങൾക്കും, ക്യാമ്പസ്സ് ചിത്രങ്ങൾക്കുമായി മേളയിൽ പ്രത്യേക വിഭാഗമുണ്ടായിരിക്കുന്നതാണ്. മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2020 സെപ്റ്റംമ്പർ 28-ന് മുൻപായി ചിത്രങ്ങൾ www.firstclapfilm.com എന്ന ഫസ്റ്റ് ക്ലാപ്പിന്റെ ഔദ്ദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
മികച്ച ഷോട്ട് ഫിലിമിന് 50,000 രൂപയും, മികച്ച സംവിധായകന് 25,000 രൂപയും, മികച്ച പ്രവാസി ചിത്രത്തിന് 25,000 രൂപയും, മികച്ച പ്രവാസി ചിത്രത്തിന്റെ സംവിധായകനും, മികച്ച ക്യാമ്പസ് ചിത്രത്തിനും, മികച്ച ക്യാമ്പസ് ചിത്ര സംവിധായകനും, മേളയിലെ മികച്ച തിരക്കഥക്കും, മികച്ച നടീനട൯മാർക്കും 10,000 രൂപ വീതവും പാരിതോഷികം നൽകുന്നതായിരിക്കും. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്ന മുറയ്ക്ക്, എറണാകുളത്ത് വച്ച് പുരസ്ക്കാരദാന ചടങ്ങു നടത്താനാണ് പ്ലാൻ.