സർക്കാർ പൂർണ്ണ സജ്ജം; രക്ഷാപ്രവർത്തകർ സ്വന്തം ജീവൻതന്നെ മറന്ന് പ്രവർത്തിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്താകെ എട്ട് ജില്ലകളിലായി 80 ഉരുൾപൊട്ടലുകൾ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം കവളപ്പാറ ഭൂദാനം കോളനി, വയനാട് മേപ്പാടി പുത്തുമല എന്നിവിടങ്ങളിലേതാണ് വലിയ അപകടം. മലപ്പുറം മുണ്ടേരിയിൽ 200 ഓളം കുടുംബങ്ങളും ജീവനക്കാരും കുടുങ്ങിയിട്ടുണ്ട്. അവർക്ക മറ്റ് പ്രശ്‌നങ്ങൾ ഇപ്പോഴില്ല. ഹെലികോപ്‌ടറിൽ ഭക്ഷണം എത്തിക്കാൻ ശ്രമം തുടരുകയാണ്. ഇവിടങ്ങളിൽ പുഴയിലെ ഒഴുക്ക് ശക്തമായതിനാൽ എത്തിച്ചേരുന്നതിനും പ്രയാസമുണ്ട്. വിവിധ ഏജൻസികൾ ഒത്തുചേർന്നുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങി. മുഴുവൻ ജനങ്ങളും ആപത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നു. രക്ഷാപ്രവർത്തകർ സ്വന്തം ജീവൻതന്നെ മറന്ന് പ്രവർത്തിക്കുന്നു. അർപ്പണബോധത്തോടെ ചുമതല നിറവേറ്റുകയാണ്‐ മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ 42 മരണങ്ങളാണ് മഴക്കെടുതിയിൽ സംസ്ഥാനത്ത് നടന്നിട്ടുള്ളത്. വയനാട് 180138 പേരെ ഇതുവരെ മാറ്റിപ്പാർപ്പിച്ചു. 30000 കുടുംബങ്ങളിലുള്ളവരാണ് ഇത്. കവളപ്പാറയിൽ 3 മൃതദേഹങ്ങൾ കണ്ടെത്തി. രാവിലെ തെരച്ചിൽ പുനരാരംഭിച്ചു. മണ്ണ് നീക്കി തെരച്ചിലാണ് നടക്കുന്നത്. 30 പേരുള്ള ഫയർഫോഴ്‌സ് ടീം ഇവിടെയുണ്ട്. പുത്തുമലയിൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. 40 പേരുള്ള ഫയർഫോഴ്‌സ് ടീം പ്രവർത്തിക്കുന്നു. എൻഡിആർഎഫ്, ആർമി സംഘങ്ങളും പങ്കെടുക്കുന്നു.