രണ്ടു ദിവസത്തിനുള്ളില്‍ ചൈനീസ് റോക്കറ്റ് ഭൂമിയില്‍ പതിക്കുമെന്ന് വിദഗ്ധര്‍
വാഷിങ്ടണ്‍: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങള്‍ വാരാന്ത്യത്തോടെ ഭൂമിയില്‍ പതിച്ചേക്കുമെന്ന ഭീതിയില്‍ ലോക രാജ്യങ്ങള്‍ . ചൈന കഴിഞ്ഞ മാസം വിക്ഷേപിച്ച ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ ഭാഗങ്ങള്‍ എവിടെ പതിക്കുമെന്നതാണ് ഭീതിക്ക് കാരണമാകുന്നത്. ശനിയാഴ്ച രാത്രി വൈകിയോ ഞായറാഴ്ച പുലര്‍ച്ചെയോ റോക്കറ്റ് ഭൂമിയില്‍ പതിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു .
ചൈനയുടെ സ്വപ്നപദ്ധതിയായ ‘ലാര്‍ജ് മോഡ്യുലര്‍ സ്പേസ്’ സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29-നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു. തുടര്‍ന്ന് മടക്കയാത്രയ്ക്കിടെയാണ് റോക്കറ്റിനു നിയന്ത്രണം നഷ്ടമായത്. 18 ടണ്‍ ഭാരമുള്ള ഭാഗമാണ് വേര്‍പ്പെട്ടത്.
ഇന്ത്യ, ന്യൂസീലന്‍ഡ്, ആഫ്രിക്ക, ഓസ്ട്രേലിയ, തെക്കേ അമേരിക്ക വടക്കേ അമേരിക്കയുടെ തെക്കന്‍ പ്രദേശങ്ങള്‍ എന്നിവയാണ് റോക്കറ്റിന്റെ സഞ്ചാരപഥത്തിലുള്ള പ്രദേശങ്ങള്‍. അതേസമയം, ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും യൂറോപ്പിലും ഭീഷണിയില്ലെന്നാണ് വിവരം .
അതെ സമയം വിക്ഷേപണം അശ്രദ്ധമായി എന്നാരോപിച്ച് ചൈനയ്ക്കുനേരെ കടുത്തവിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍, വിദേശമാധ്യമങ്ങളുടെ പ്രചാരണങ്ങളില്‍ വിശ്വസിക്കേണ്ടതില്ലെന്നും റോക്കറ്റിന്റെ അവശിഷ്ടം സമുദ്രത്തില്‍ പതിക്കുമെന്നും ചൈന വ്യക്തമാക്കി. റോക്കറ്റിന്റെ പാത ചൈനീസ് ബഹിരാകാശ നിരീക്ഷകസംഘം വീക്ഷിച്ചുവരുകയാണെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബഹിരാകാശവിദഗ്ധനായ ഹോങ്പിങ്ങിനെ ഉദ്ധരിച്ച് പ്രമുഖ അന്തര്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ടുചെയ്യുന്നു.
ചൈനയുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് യു.എസിലെ ഹാര്‍വാഡ്-സ്മിത്ത്‌സോനിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്സിലെ ഗവേഷകന്‍ ജൊനാഥന്‍ മക്‌ഡോവല്‍ പറഞ്ഞു. ''ഇതു റോക്കറ്റിന്റെ രണ്ടാം വിക്ഷേപണമാണ്. ആദ്യവിക്ഷേപണത്തിന്റെ അവശിഷ്ടങ്ങള്‍ ഐവറികോസ്റ്റില്‍നിന്നും കഴിഞ്ഞ വര്‍ഷം കണ്ടെടുത്തിരുന്നു.'' -ജൊനാഥന്‍ ചൂണ്ടിക്കാട്ടി.
അതെ സമയം റോക്കറ്റിന്റെ പാത നിരിക്ഷിക്കുന്നുണ്ടെന്നും നിലവില്‍ വെടിവെച്ചിടാന്‍ പദ്ധതികളില്ലെന്നും യു.എസ്. വിദഗ്ദര്‍ വ്യക്തമാക്കി. എന്നാല്‍ നാശനഷ്ടമുണ്ടാകാത്ത പ്രദേശത്തിലാകും ഇതു പതിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.എസ്. പ്രതിരോധസെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറയുന്നത് .