കോവിഡ് 19; ആഗോള മഹാമാരി. കേരളത്തിന് ആശ്വാസദിനം
ജനീവ : പുതിയ കൊറോണ വൈറസ് രോഗത്തെ(കോവിഡ്–-19) ഇനി ആഗോള മഹാമാരി എന്ന് വിശേഷിപ്പിക്കാമെന്ന് ലോകാരോഗ്യ സംഘടനാ(ഡബ്ലൃുഎച്ച്‌ഒ) തലവൻ തെദ്രോസ് അധാനം ഗെബ്രെിയേസസ് പറഞ്ഞു. പുതിയൊരു വൈറസ് ഉണ്ടാകുകയും അത് ലോകംമുഴുവൻ പടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന അത് മഹാമാരിയായി പ്രഖ്യാപിക്കുന്നത്. പുതിയ വൈറസായതിനാൽ മനുഷ്യർക്ക് ഇതിനെതിരേ സ്വാഭാവിക പ്രതിരോധം ഉണ്ടാകില്ലെന്നതും ലോകാരോഗ്യസംഘടന കണക്കിലെടുക്കും. കോളറ, എബോള, പ്ലേഗ്, സിക, തുടങ്ങിയവയാണ് ലോകാരോഗ്യസംഘടന ഇതിനുമുന്പ് മഹാമാരിയായി പ്രഖ്യാപിച്ചവയിൽ ചിലത്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ കേരളത്തിന് ആശ്വസിക്കാം. പുതിയതായി ഒരു പോസറ്റീവ് റിപ്പോർട്ടും കേരളത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് ആശ്വാസം നൽകുന്നത്. പരിശോധനാഫലം പുറത്തുവന്ന എല്ലാ സാമ്പിളുകളും നെഗറ്റിവ് ആണ്. 1179 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 889 എണ്ണത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്. 213 സാമ്പിളുകളുടെകൂടി ഫലം കിട്ടാനുണ്ട്. 14 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.
കോട്ടയത്ത് നിരീക്ഷണത്തിൽ കഴിയുന്ന ഏഴുപേർക്കും പത്തനംതിട്ടയിൽ 10 പേർക്കും വൈറസ് ബാധയില്ലെന്നു കണ്ടെത്തി. വൈറസ് സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതിമാരുടെ കുട്ടിയും ഇതിൽപ്പെടുന്നു. കോട്ടയത്തുനിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 54 സാമ്പിളുകളിൽ 34 പേർക്കും കൊറോണയില്ലെന്നു കണ്ടെത്തി. രണ്ടുപേർക്ക് കഴിഞ്ഞദിവസം കൊേറാണ സ്ഥിരീകരിച്ചിരുന്നു. മൂന്നു സാമ്പിളുകൾ പരിശോധനയ്ക്കെടുക്കാതെ തള്ളി. 15 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. കൊറോണ സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കൽകോളേജിൽ കഴിയുന്ന, ഇറ്റലിയിൽ നിന്നെത്തിയ മൂന്നുവയസ്സുകാരന്റെയും മാതാപിതാക്കളുടെയും നിലയും തൃപ്തികരമാണ്. ഇവിടെ നിരീക്ഷണത്തിൽ കഴിഞ്ഞ ആറുപേരെ ഡിസ്‌ച്ചാർജ് ചെയ്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ഒന്പതുപേരെ ഡിസ്ചാർജ് ചെയ്തു.
കൊറോണ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള വയോധികയുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇറ്റലിയിൽനിന്നുവന്ന റാന്നി ഐത്തലയിലെ ഗൃഹനാഥന്റെ അമ്മയാണ് ഇവർ. ഇടയ്ക്ക് ആരോഗ്യനിലയിൽ ചെറിയ വ്യത്യാസം വന്നിരുന്നെങ്കിലും ഇപ്പോൾ തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു.