സംസ്ഥാനത്ത് പുതിയ നാല് വനിതാ പോലീസ് സ്റ്റേഷനുകൾ | മന്ത്രിസഭായോഗ തീരുമാനങ്ങള്‍
- ഓഖി ദുരന്തത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്ത മത്സ്യത്തൊഴിലാളികളില്‍ ഭൂരഹിത/ ഭവനരഹിതരായ 32 പേര്‍ക്ക് ഭൂമി വാങ്ങി ഭവനം നിര്‍മ്മിക്കുന്നതിനും ഭവനരഹിതരായ 6 പേര്‍ക്ക് ഭവനനിര്‍മ്മാണത്തിനുമായി 3.44 കോടി രൂപ ഓഖി ഫണ്ടില്‍ നിന്നും ഭവന പദ്ധതിക്കായി അനുവദിച്ച 7.41 കോടി രൂപയില്‍ ബാക്കിയുള്ള തുകയില്‍ നിന്നും അനുവദിക്കും.
- വനിതാ പോലീസ് സ്റ്റേഷനുകളില്ലാത്ത പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസറഗോഡ് എന്നീ റവന്യൂ ജില്ലകളില്‍ ഓരോ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും. അതിനായി സി.ഐ - 1, എസ്.ഐ - 2, വനിതാ സീനിയര്‍ സി.പി.ഒ - 5, വനിതാ സി.പി.ഒ - 10, ഡ്രൈവര്‍ പി.സി - 1 എന്നിങ്ങനെ 19 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. ഇതില്‍ 1 എസ്.ഐ, 3 സീനിയര്‍ വനിതാ സി.പി.ഒ, 10 വനിതാ സി.പി.ഒ എന്നീ തസ്തികകള്‍ പുനര്‍വിന്യാസത്തിലൂടെ ആയിരിക്കും.
- സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍മാരായ സി.കെ. ശശി, നിഷെ രാജന്‍ ഷോങ്കര്‍ എന്നിവരുടെ നിയമന കാലാവധി 23-07-2019 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ താല്‍ക്കാലികമായി കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തീരുമാനിച്ചു.
- ഹൈക്കോടതിയിലെ 42 സീനിയര്‍ ഗവ. പ്ലീഡര്‍മാരുടെ കാലാവധി 28-07-2019 തീയതി മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ താല്‍ക്കാലികമായി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
- നിപ്പാ വൈറസ് ബാധയുടെ ഇന്‍ഡക്സ് കേസായി മരണപ്പെട്ട സാബിത്തിന്‍റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു.
- സംസ്ഥാനത്തെ 13 എല്‍.എ ജനറല്‍ ഓഫീസുകളില്‍ ഉള്‍പ്പെട്ട 318 തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.
- മലബാര്‍ പ്രദേശത്തെ മണ്ണിലെയും അടിമണ്ണിലെയും ധാതുക്കളുടെ അവകാശം, ഭൂവുടമസ്ഥന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്താതെ, സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള നിയമം രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുമതിയോടെ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ അനുവാദം നല്‍കാന്‍ തീരുമാനിച്ചു. അനിയന്ത്രിത ഖനനം തടയുന്നതിനും സര്‍ക്കാരിന് റോയല്‍റ്റി ഇനത്തിലും മറ്റും ലഭിക്കേണ്ട സാമ്പത്തിക വരുമാനം ഉറപ്പുവരുത്തുന്നതിനുമായി മലബാര്‍ പ്രദേശത്തെ ധാതുസമ്പത്തിന്‍റെ അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്.
- മലബാര്‍ ക്യാന്‍സര്‍ സെന്‍ററിലെ നോണ്‍ അക്കാദമിക് വിഭാഗം ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കിയ ഉത്തരവിലുള്ള അപാകത പരിഹരിക്കും. അക്കാദമിക് വിഭാഗം ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കിയ ഉത്തരവിലുള്ള അപാകത പരിഹരിച്ച് ലക്ചറര്‍ തസ്തികകള്‍ക്കു കൂടി ശമ്പള പരിഷ്കരണം അനുവദിക്കും. നഴ്സിംഗ് അസിസ്റ്റന്‍റുമാര്‍ക്ക് ധനകാര്യ വകുപ്പിന്‍റെ നിബന്ധനകള്‍ക്ക് വിധേയമായി പുതുക്കിയ ശമ്പള സ്കെയില്‍ അനുവദിക്കാനും തീരുമാനിച്ചു.
- സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയിലെ (എസ്.സി.ഇ.ആര്‍.ടി) അക്കാദമിക് വിഭാഗത്തില്‍ നേരിട്ട് നിയമനം ലഭിച്ച 6 ജീവനക്കാര്‍ക്ക് നിലവിലുള്ള ശമ്പള സ്കെയില്‍, സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെടുത്തി പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
- കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെയിന്‍റനന്‍സ്, റിപ്പയര്‍ ആന്‍റ് ഓവര്‍ഹോള്‍ (എം.ആര്‍.ഒ) സംവിധാനം, പ്രതിരോധം എന്നിവയ്ക്കും റണ്‍വെ വികസനത്തിനും സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. എം.ആര്‍.ഒയ്ക്ക് 60 ഏക്കറും ഭൂമി വികസിപ്പിക്കുന്നതിനും ചരിവ് നല്‍കുന്നതിനുമായി 23 ഏക്കറും റണ്‍വെയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിന് 25 ഏക്കര്‍ ഭൂമിയും ഉള്‍പ്പെടെ മൊത്തം 108 ഏക്കര്‍ ഭൂമി കിന്‍ഫ്ര മുഖേന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
- എറണാകുളം വടക്കേക്കോട്ടയില്‍ മെട്രോ സ്റ്റേഷന്‍ നിര്‍മിക്കുന്നതിനും സ്റ്റേഷന്‍ പരിധിയിലുള്ള ഭൂമിയുടെ വികസനത്തിനുമായി 0.9676 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.