നദികളിൽ ജലനിരപ്പ് ഉയരുന്നു; കടുത്ത ജാഗ്രത നിർദ്ദേശം
കൊച്ചി: സംസ്ഥാനത്തെങ്ങും കനത്ത മഴ. അഞ്ചു ജില്ലകളില്‍ കനത്ത നാശനഷ്ടവും ദുരിതവും വിതച്ച് കനത്ത മഴ തുടരുന്നു. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ വെള്ളപ്പൊക്കമാണ്. ഇടുക്കിയിൽ മൂന്നിടത്തും കണ്ണൂരിൽ രണ്ടിടത്തും ഉരുള്‍പൊട്ടി.
മഴ കനത്തതോടെ മലങ്കര, ഭൂതത്താൻകെട്ട്, കല്ലാർകുട്ടി അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും തുറന്നിട്ടുണ്ട്. മലങ്കര ഡാമിന്റെ 6 ഷട്ടറുകളും ഉയർത്തി. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതു കാരണം ഷട്ടറുകൾ ഘട്ടംഘട്ടമായി 50 സെമീ വരെ ഉയർത്തുന്നതായിരിക്കുമെന്ന് അറിയിച്ചു. നിലമ്പൂർ ടൗണും പരിസര പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. പമ്പയാറും അച്ചൻകോവിലാറും കരകവിയാറായിട്ടുണ്ട്. മഴക്കെടുതികളെ തുടർന്ന് സൈലന്റ് വാലി ദേശീയോദ്യാനത്തിൽ സന്ദർശനം നിരോധിച്ചു. മരങ്ങൾ കടപുഴകി ഒഴുകി വരുന്നു. റാന്നി കോസ് വെ കവിഞ്ഞൊഴുകുന്നു.
ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ പെരിയാർ, ചാലക്കുടി പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അറിയിച്ചു. പെരിയാറിന്റെ തീരത്തുള്ള കടുങ്ങല്ലൂർ, ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേകര, പറവൂർ മുൻസിപ്പാലിറ്റി, കരൂമാലൂർ, ആലങ്ങാട്, കുന്നുകര, ചെങ്ങമനാട്, ഏലൂർ മുൻസിപ്പാലിറ്റി, ആലുവ മുൻസിപ്പാലിറ്റി, വരാപ്പുഴ പഞ്ചായത്ത്, കടമക്കുടി, കുട്ടമ്പുഴ പഞ്ചായത്ത്, പിണ്ടിമന പഞ്ചായത്ത്, വേങ്ങൂർ കൂവപ്പടി ,മലയാറ്റൂർ, കാലടി ,കാഞ്ഞൂർ ശ്രീമൂലനഗരം, ചാലക്കുടി പുഴയുടെ തീരത്ത് പുത്തൻവേലിക്കര യുടെ ഭാഗമായ കോഴിതുരുത്ത്എന്നിവിടങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുണ്ട്. ജലാശയങ്ങളുടെ അരികിൽ പോകുന്നതും മലയോരമേഖലകളിലേക്കുള്ള യാത്രയും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.