കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ ഉത്തര്‍പ്രദേശ് ; കേരളം നാലാമത്
ഡല്‍ഹി : രാജ്യത്ത് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ ഉത്തര്‍പ്രദേശ് ആണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പ്രകാരമുള്ള റിപ്പോർട്ട്. കണക്കില്‍ കേരളം നാലാമതാണ്. 2017ല്‍ രജിസ്റ്റര്‍ ചെയ്ത കണക്ക് പ്രകാരമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. അതേസമയം ഈ റിപ്പോര്‍ട്ടില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ഒരു വര്‍ഷം വൈകിയാണ് ഇത്തവണ കണക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരളത്തില്‍നിന്ന് കൊച്ചിയും കോഴിക്കോടുമാണ് മുന്നിലുള്ളത്. കൊച്ചിയില്‍ 59612 കേസും കോഴിക്കോട്ട് 10618 കേസുകളുമാണ് 2017ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരം ഡല്‍ഹിയാണ്. ഇവിടെ 2.24 ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
രാജ്യത്ത് 28653 കൊലപാതകങ്ങളാണ് 2017ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 4324 എണ്ണം ഉത്തര്‍പ്രദേശിലാണ്. കേരളത്തില്‍ ഇക്കാലയളവില്‍ 305 കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. 51 രാജ്യദ്രോഹകുറ്റമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ 19 എണ്ണം അസമിലാണ്. ഒരെണ്ണമാണ് കേരളത്തിലുള്ളത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം ഏറ്റവും കൂടുതലുള്ളത് ഒഡീഷയിലാണ്, 5220. ഇക്കാര്യത്തിലും കേരളം ഒട്ടും പിന്നിലല്ല. 3163 കേസുകളാണ് കേരളത്തില്‍ ഇതുസംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.