തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം; രണ്ട് മരണം, 27 പേര്‍ക്ക് പരിക്ക്
തൃശൂര്‍ പൂരത്തിനിടെ മരം വീണ് രണ്ട് ദേവസ്വം അംഗങ്ങള്‍ മരിച്ചു. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. തിരുവമ്ബാടി ദേവസ്വം ആഘോഷ കമ്മിറ്റി അംഗവും ഇന്‍ഷുറന്‍സ് കമ്ബനി ഉദ്യോഗസ്ഥനുമായ രമേഷ് (56), പൂരം എക്‌സിബിഷന്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി പനിയത്ത് രാധാകൃഷ്ണ മേനോന്‍ (56) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 20 പേരെ ജില്ലാ ആശുപത്രിയിലും ഏഴു പേരെ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. തിമില കലാകാരന്‍മാരായ കരിയന്നൂര്‍ നാരായണന്‍ നമ്ബൂതിരി, കോട്ടയ്ക്കല്‍ രവി, മദ്ദളം കലാകാരന്‍ വരദരാജന്‍ എന്നിവരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ചില മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
അര്‍ധരാത്രി ബ്രഹ്‌മസ്വം മഠത്തിനു സമീപം തിരുവമ്ബാടി വിഭാഗത്തിന്റെ മഠത്തില്‍വരവ് പഞ്ചവാദ്യം നടക്കവെ ആലിന്റെ കൊമ്ബ് ഒടിഞ്ഞുവീണാണ് അപകടം. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയാണ് ആളുകളെ പുറത്തെടുത്തത്. പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. വൈദ്യുതി കമ്ബിയിലേക്കാണ് മരം പൊട്ടി വീണത്. വൈദ്യുതി നിലച്ചത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിച്ചു. ഇതിനിടെ, ചിലരുടെ കൈകള്‍ക്ക് പൊള്ളലേറ്റതായും പറയപ്പെടുന്നു. ബഹളത്തിനിടെ ആന എംജി റോഡിലേക്ക് നീങ്ങിയെങ്കിലും ഉടന്‍ നിയന്ത്രണത്തിലാക്കാനായി.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന മറ്റ് ചടങ്ങുകള്‍ നടത്തിയേക്കില്ല. പൂരം വെടിക്കെട്ട് നടത്തുന്നതില്‍ നിന്ന് തിരുവമ്ബാടിയും പാറമേക്കാവും പിന്മാറി. കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. വെടിക്കെട്ട് നടത്താനായി വെടിമരുന്നുകള്‍ നിറച്ചുകഴിഞ്ഞിരുന്നു. അതിനാല്‍ നിറച്ച വെടിമരുന്നിനു തിരുവമ്ബാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി. തിരുവമ്ബാടി ദേശക്കാരെ പൂര്‍ണമായും മൈതാനത്ത് നീക്കിയ ശേഷമാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് തീ കൊളുത്താന്‍ പൊലീസ് അനുമതി നല്‍കിയത്. അതേസമയം 15 ആനപ്പുറത്ത് പാറമേക്കാവും ഒരാനപ്പുറത്ത് തിരുവമ്ബാടിയും പകല്‍പൂരം നടത്താനാണ് തീരുമാനം.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഇത്തവണ പൂരം നടത്തിയത്. കുറച്ച് ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ആള്‍ക്കൂട്ടം കുറവായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായെന്നാണ് വിലയിരുത്തല്‍.