യാത്രക്കാര്‍ ആവശ്യപ്പെടുന്ന എല്ലായിടത്തും ഇനി നിര്‍ത്തും, കെഎസ്‌ആര്‍ടിസി ഓര്‍ഡിനറിയില്‍ പുതിയ മാറ്റം
യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ഓര്‍ഡിനറി ബസുകള്‍ ഇനി എല്ലായിടത്തും നിര്‍ത്തുമെന്ന് കെഎസ്‌ആര്‍ടിസി. ഏതു സ്ഥലത്തും ഓര്‍ഡിനറി ബസുകള്‍ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യും. അണ്‍ ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസ് എന്നായിരിക്കും ഇത് അറിയപ്പെടുക. ബസ് ഷെഡ്യൂള്‍ പുനഃക്രമീകരിച്ചതിന്റെ ഭാഗമായിട്ടാണ് പുതിയ മാറ്റങ്ങള്‍.
അതേസമയം ഓര്‍ഡിനറി കുറവുള്ള മലബാര്‍ മേഖലയില്‍ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുന്ന പഴയ രീതിയാകും നിലവില്‍ തുടരുക. കൂടാതെ ഇനി മുതല്‍ ലാഭകരമല്ലാത്ത രാവിലെയും വൈകിട്ട് തിരിച്ചും യാത്രക്കാരെ തീരെ കിട്ടാത്ത ഗ്രാമീണ സര്‍വീസ് ഷെഡ്യൂളുകള്‍ നഗരാതിര്‍ത്തിക്ക് പുറത്തേക്ക് മാറ്റി സ്റ്റേ സര്‍വീസുകളാക്കാനും തീരുമാനിച്ചു. ഇതിലെ ജീവനക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നുള്ള ദൂരം കണക്കാക്കി കിലോമീറ്ററിന് രണ്ടു രൂപ വീതം പ്രത്യേക അലവന്‍സ് നല്‍കും.
മറ്റ് പ്രധാന ക്രമീകരണങ്ങള്‍
കെഎസ്‌ആര്‍ടിസിയില്‍ സമ്പൂർണ കംപ്യൂട്ടര്‍വല്‍ക്കരണം, ഇ ഗവേണന്‍സ് എന്നിവ നടപ്പാക്കുന്നതിന് 16.98 കോടി രൂപയുടെ പദ്ധതി നടപ്പാക്കും.
സര്‍വീസ് ഓപ്പറേഷന്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ടിക്കറ്റിങ്, ജിപിഎസ് തുടങ്ങിയവ ഇതിലുണ്ടാകും.
എല്ലാ വാഹനങ്ങളിലും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കും.
ഓരോ റൂട്ടിലെയും ഷെഡ്യൂള്‍, റൂട്ട് മാറ്റങ്ങള്‍, ബസിന്റെ കൃത്യമായ തത്സമയ ലൊക്കേഷന്‍, സീറ്റ് ലഭ്യത എന്നിവ യാത്രക്കാര്‍ക്ക് മൊബൈല്‍ ആപ്പില്‍ ലഭിക്കും.
ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വയിപ് ചെയ്യാന്‍ കഴിയുന്ന ടിക്കറ്റ് മെഷീനുകളും ബസുകളില്‍ ഏര്‍പ്പെടുത്തും.
ഈ മാസം അവസാനത്തോടെ റൂട്ടുകളുടെ പുനക്രമീകരണം പൂര്‍ത്തിയാക്കണം.
ഓരോ ഡിപ്പോയും ഡീസല്‍ ചെലവ് 15 ശതമാനം കുറയ്ക്കുന്നതിനൊപ്പം വരുമാനം 25 ശതമാനം വര്‍ധിപ്പിക്കണം.