അഞ്ചുജില്ലകളിൽ അന്തരീക്ഷത്തിലെ അപകടകാരിയായ പൊടിപടലങ്ങളുടെ തോത് പരിധിക്ക് പുറത്ത്
കോട്ടയം, എറണാകുളം, കണ്ണൂർ, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന പൊടിപടലങ്ങൾ കൂടുതലെന്ന് പഠനം. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന 2.5 മൈക്രോമീറ്ററിന് താഴെയുള്ള അപകടകാരികളായ കണികാ പദാർഥങ്ങളുടെ അളവ് നിശ്ചിത വാർഷിക പരിധിക്ക് മുകളിലാണെന്ന് മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസ് നടത്തിയ പഠനം വ്യക്തമാക്കുന്നു.
ഒരു ക്യുബിക് മീറ്റർ വായുവിലുള്ള 2.5 മൈക്രോണിന് താഴെയുള്ള കണികാപദാർഥങ്ങളുടെ മൈക്രോഗ്രാം അളവിന്റെ നിശ്ചിത വാർഷിക പരിധി രാജ്യത്ത് 40 ആണ്. ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന പരിധി 10 ആണ്. പൊടിപടലങ്ങളുടെ അളവ് ഏറ്റവും കൂടുതൽ കണ്ടെത്തിയത് എറണാകുളം വൈറ്റിലയിലാണ് - 92. കോട്ടയം കെ.കെ. റോഡിൽ ഇത് 80ഉം കണ്ണൂരിൽ 50ഉം പാലക്കാട് കഞ്ചിക്കോട്ട് 60ഉം വയനാട് സുൽത്താൻ ബത്തേരിയിൽ 63ഉം തിരുവനന്തപുരത്ത് 42ഉം ആണ്. കട്ടപ്പന, പത്തനംതിട്ട ജില്ലകളിൽ ഇത് യഥാക്രമം 25, 22 എന്ന നിലയിലാണ്. വാഹനങ്ങളുടെ ആധിക്യവും മാലിന്യം കത്തിക്കുന്നതും നിർമ്മാണ പ്രവർത്തനങ്ങളുമാണ് പൊടിപടലങ്ങൾ കൂടുതലാകാൻ കാരണം. റോഡുകളിലും മാലിന്യം കത്തിക്കുന്ന തുറസ്സായ സ്ഥലങ്ങൾക്ക് സമീപവും വളരെ ഉയർന്നതോതിൽ പൊടിപടലങ്ങളുണ്ട്. ചിലയിടങ്ങളിൽ ചില സമയങ്ങളിൽ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ തോതിനൊപ്പം പൊടിപടലങ്ങളുടെ തോത് ഉയരുന്നുണ്ട്.
ഗ്രാമീണ മേഖലയിൽ മലിനീകരണം കുറവാണെങ്കിലും ചില സ്ഥലങ്ങളിൽ പരിധിയിൽ കൂടുതലാണ്. ഇത് പ്രാദേശികമായി മാലിന്യങ്ങൾ കത്തിക്കുമ്പോൾ സംഭവിക്കുന്നതാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ സൾഫർ ഡൈ ഓക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡ് എന്നിവയുടെ അളവ് മിക്ക ജില്ലകളിലും പരിധിക്കുള്ളിലാണ്. എന്നാൽ കോട്ടയത്ത് കെ.കെ. റോഡിലും എറണാകുളത്ത് വൈറ്റിലയിലും തിരുവനന്തപുരത്ത് പി.എം.ജി.യിലും നടത്തിയ പഠനത്തിൽ നൈട്രജൻ ഓക്‌സൈഡിന്റെ അളവ് നിശ്ചിത പരിധിയായ 40ലും മുകളിലാണ്. എറണാകുളത്ത് ഒരു ക്യുബിക് മീറ്റർ വായുവിൽ 65 മൈക്രോഗ്രാമാണ് നൈട്രജൻ ഓക്‌സൈഡിന്റെ തോത്. തിരുവനന്തപുരത്ത് 45 ആണ്.
വീടുകൾക്കുള്ളിൽ പൊടിപടലങ്ങൾ മൂലമുള്ള മലിനീകരണം പുറത്തെ അന്തരീക്ഷത്തിലുള്ളതിനേക്കാൾ പതിന്മടങ്ങ് കൂടുതലാണെന്ന് പഠനങ്ങൾക്ക് നേതൃത്വം നൽകിയ പരിസ്ഥിതി ശാസ്ത്രജ്ഞനും സർവകലാശാല പ്രോ വൈസ് ചാൻസലറുമായ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ പറഞ്ഞു. വീടിനുള്ളിലെ വായു സഞ്ചാരം കുറയുന്നതും പൊടിപടലങ്ങൾ അടിഞ്ഞുകൂടുന്നതുമാണ് ഇതിന് കാരണം. വീടിനുള്ളിൽ വായു സഞ്ചാരം കൂട്ടുകയും വീട് ശുചിയാക്കാൻ പ്രകൃതിദത്ത ഉല്പന്നങ്ങൾ ഉപയോഗിക്കുകയും വേണമെന്നും മാലിന്യങ്ങൾ കത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ വിവിധ സമയങ്ങളിൽ ഒരു വർഷത്തോളം നിരന്തര നിരീക്ഷണം നടത്തിയാണ് മലിനീകരണ തോത് കണക്കാക്കിയതെന്ന് ഗവേഷകനായ ജോൺ റിച്ചാർഡ് പറഞ്ഞു.
ആഗോളതലത്തിൽ വായു മലിനീകരണമുള്ള ആദ്യ 30 നഗരങ്ങളിൽ 22ഉം ഇന്ത്യയിലാണ്. ജലമലിനീകരണത്തിന്റെ പതിന്മടങ്ങ് വേഗത്തിലാണ് അന്തരീക്ഷ മലിനീകരണം ജനങ്ങളെ ബാധിക്കുന്നത്. ലോകത്താകമാനം 70 ലക്ഷം പേരാണ് വായു മലിനീകരണം മൂലം വർഷംതോറും മരിക്കുന്നത്.