ശബരിമല വിധിക്ക് സ്റ്റേ ഇല്ല; കേസ് പുനഃപരിശോധിക്കാൻ ഏഴംഗ ഭരണഘടന ബെഞ്ച്
ന്യൂഡല്‍ഹി: ഒമ്പതുമാസത്തിലേറെയായി കേരളം കാത്തിരിക്കുന്ന ശബരിമലക്കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സുപ്രീം കോടതി പുനപ്പരിശോധിക്കും. ഇക്കാര്യം ഏഴംഗ ബെഞ്ച് പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കണമെന്ന് ഭൂരിപക്ഷ വിധിയിലൂടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു.
ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബര്‍ 28-ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ അമ്പത്തഞ്ചിലേറെ ഹര്‍ജികൾ പരിഗണിച്ചാണ് വിധി. ഏഴംഗ ബെഞ്ചിനു വിടാനുള്ള തീരുമാനത്തോട് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും വിയോജിച്ചു. എന്നാൽ നിലവിലെ യുവതി പ്രവേശന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല.