റിസോർട്ട് രാഷ്ട്രീയം മഹാരാഷ്ട്രയിലും; ശിവസേന എം.എല്‍.എമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റുന്നു
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ എം.എല്‍.എമാരെ ശിവസേന റിസോര്‍ട്ടിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്. ഉദ്ധവ് താക്കറേയുടെ വീടായ മാതോശ്രീയില്‍ നടന്ന നിയമസഭാകക്ഷിയോഗത്തിനു ശേഷമാണ് ശിവസേന എം.എല്‍.എമാരെ മുംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റാൻ തീരുമാനമെടുത്തത് എന്നാണ് റിപ്പോർട്ട്. രണ്ടുദിവസം റിസോര്‍ട്ടില്‍ കഴിയാന്‍ എം.എല്‍.എമാര്‍ക്ക് ഉദ്ധവ് താക്കറേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടയിൽ ശിവസേന നേതാക്കൾ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇരുപതോളം ശിവസേനാ എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. നിരവധി ശിവസേനാ എം.എല്‍.എമാര്‍ ദേവന്ദ്ര ഫഡ്‌നാവിസുമായി അടുപ്പം പുലര്‍ത്തുന്നുണ്ടെന്ന് ബി.ജെ.പിയും പ്രഖ്യാപിച്ചിരുന്ന. ഈ സാഹചര്യത്തിലാണ് എം.എല്‍.എമാരോട് റിസോര്‍ട്ടിലേക്ക് മാറാന്‍ ശിവസേനാ അധ്യക്ഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ രൂപവത്കരണത്തിന് ഒരുദിവസം മാത്രം ശേഷിക്കെയാണ് ശിവസേനയുടെ നീക്കമെന്നും ശ്രദ്ധേയമാണ്.
ബി.ജെ.പി. കുതിരക്കച്ചവടം നടത്തുന്നെന്നും പണം ഉപയോഗിച്ച് ശിവസേനാ എം.എല്‍.എമാരെ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നെന്നും മുഖപത്രമായ സാമ്‌നയിലൂടെ ഇന്ന് ശിവസേന ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ശിവസേന നിയമസഭാകക്ഷിയോഗം ചേര്‍ന്നത്. ഉദ്ധവ് താക്കറേയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 56 എം.എല്‍.എമാരും പങ്കെടുത്തു. എല്ലാ എം.എല്‍.എമാരും നിര്‍ദേശം അംഗീകരിച്ചു.
ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണ് എം.എല്‍.എമാരെ മാറ്റുന്നതെന്ന് പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടിവി. റിപ്പോര്‍ട്ട് ചെയ്തു. ഉദ്ധവ് താക്കറേയുടെ വീട്ടില്‍നിന്ന് മിനുട്ടുകളുടെ ദൂരമേ ഈ ഹോട്ടലിലേക്കുള്ളു. അതേസമയം എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നെന്ന വാര്‍ത്ത ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് നിഷേധിച്ചു. തങ്ങളുടെ എം.എല്‍.എമാര്‍ പാര്‍ട്ടിയോട് പ്രതിബദ്ധതയുള്ളവരാണെന്നും കൂറുമാറ്റം ഭയന്ന് അവരെ മാറ്റേണ്ട ആവശ്യമില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.