രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം
കൽപറ്റ : വയനാട്ടിൽ ഉരുൾപൊട്ടിയ പുത്തുമല കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി സന്ദർശിച്ചു. ദുരന്തത്തിന്റെ തീവ്രത നേരിട്ട് മനസിലാക്കിയ രാഹുൽ ഉരുൾപൊട്ടി പാറയും മണ്ണും ഒലിച്ചെത്തിയ പ്രദേശത്തിന്റെ തൊട്ടടുത്തു വരെ എത്തി. ദുരന്തഭൂമി കാണാൻ പ്രത്യേക സ്ഥലം സുരക്ഷ ജീവനക്കാർ ഒരുക്കിയിരുന്നെങ്കിലും രാഹുൽ ഇതു അവഗണിക്കുകയായിരുന്നു.
തിരച്ചിലിന്റെ പുരോഗതി ഉദ്യോഗസ്ഥരോടും രക്ഷാപ്രവർത്തകരോടും ആരാഞ്ഞു. ശേഷം ദുരന്തബാധിതർ താമസിക്കുന്ന മേപ്പാടിയിലെ ക്യാംപ് സന്ദർശിക്കാൻ രാഹുൽ ഗാന്ധി പോയി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ തുടങ്ങിയവർ രാഹുലിനെ അനുഗമിക്കുന്നുണ്ട്. പിന്നീട് വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച രാഹുൽ വീടും സ്വത്തും നഷ്ടപ്പെട്ടവർ ഭാവി തകർന്നതായി കരുതേണ്ടെന്നും, വേണ്ട സഹായങ്ങളെല്ലാം ചെയ്യുമെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയോടും പ്രധാനമന്ത്രിയോടും സംസാരിച്ചു. അടിയന്തര സഹായം നൽകാൻ കേന്ദ്ര സർക്കാരിന്റെയും, സംസ്ഥാനസർക്കാരിന്റെയും മേൽ എല്ലാ സമ്മര്‍ദവും ചെലുത്തും.