പെട്ടിമുടിയിൽ രക്ഷപെട്ടവർക്കെല്ലാം പുതിയ വീട്; കുട്ടികളുടെ പഠനചെലവും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി
മൂന്നാർ > പെട്ടിമുടിയിലെ ദുരന്ത ബാധിതർക്ക് എല്ലാവർക്കും പുതിയ വീടുവെച്ച് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ സ്ഥലം കണ്ടെത്തിയാകും ഇവരെ പുനധിവസിപ്പിക്കുക. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പെട്ടിമുടി സന്ദർശനത്തിന് പിന്നാലെ, മൂന്നാറിൽ ചേർന്ന ഉന്നതതലയോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ദുരന്തത്തിൽപെട്ടവർക്കുള്ള ചികിൽസാ ചെലവ് സർക്കാരാണ് വഹിക്കുന്നത്. ഇവർക്ക് വിദഗ്ധ ചികിൽസ അടക്കം വേണ്ടി വന്നാൽ അതും സർക്കാർ വഹിക്കും. പ്രദേശത്തെ ലയങ്ങളുടെ ശോച്യാവസ്ഥ കണ്ണൻദേവൻ കമ്പനി അധികൃതരെ ധരിപ്പിച്ചിട്ടുണ്ട്. ലയങ്ങൾ എത്രയും പെട്ടെന്ന് നന്നാക്കാമെന്ന് അവർ അറിയിച്ചിട്ടുണ്ട്.
ദുരന്തത്തിൽപ്പെട്ട 15 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇതിനായുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തകർ ഊർജ്ജിതമായ പ്രവർത്തനമാണ് നടത്തുന്നത്. ദുരന്തശേഷം ജാഗ്രതയോടെ രക്ഷാപ്രവർത്തനം നടത്തിയവരെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെട്ടിമുടിയിലേത് വൻദുരന്തമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ദുരന്തം ഉണ്ടായതിന് പിന്നാലെ, രാഷ്ട്രപതി അടക്കം വിളിച്ചിരുന്നു. ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും ഗവർണർ പറഞ്ഞു.
രക്ഷപ്പെട്ട മറ്റ് ലയങ്ങളിലുള്ളവരുമായി ഗവർണറും മുഖ്യമന്ത്രിയും സംസാരിച്ചു. റവന്യം മന്ത്രി ഇ ചന്ദ്രശേഖരൻ, മന്ത്രി എം എം മണി, മന്ത്രി ടി പി രാമകൃഷ്ണൻ, ഡീൻ കുര്യാക്കോസ് എംപി, എസ്. രാജേന്ദ്രൻ എം എൽ എ, ഇ എസ് ബിജിമോൾ എം എൽ എ, ഡി ജി പി ലോക് നാഥ് ബഹ്‌റ, ദക്ഷിണമേഖല റേഞ്ച് ഐജി ഹർഷിത അട്ടല്ലൂരി, ഐ ജി യോഗേഷ് അഗർവാൾ, ജില്ലാ കളക്ടർ എച്ച് ദിനേശൻ, എസ് പി ആർ കറുപ്പസ്വാമി എന്നിവരും ഒപ്പമുണ്ടായിരുന്നു.