ദുബായില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്, ബീച്ചുകളും പാര്‍ക്കുകളും തുറക്കും
ദുബായ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കി തുടങ്ങി. ദുബായിലും കടുത്ത നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കുകയാണ് ഭരണകൂടം. ഇതിന്റെ ഭാഗമായി ബീച്ചുകളും പാര്‍ക്കുകളും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ജുമൈറ, ജെബിആര്‍, അല്‍ മംസര്‍, ഉം സുഖീം എന്നീ ബീച്ചുകളാണ് തുറന്നത്. എന്നാല്‍, സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് നിര്‍ദേശം. എല്ലാവിധ മുന്‍കരുതലുകളും എടുത്തു വേണം ജനങ്ങള്‍ ബീച്ചുകളിലെത്താനെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ദുബായില്‍ ലോക്ക് ഡൗണില്‍ മറ്റുചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. സ്റ്റേ ഹോം സമയം രാത്രി 11 മുതല്‍ രാവിലെ ആറു വരെയാക്കി ചുരുക്കിയിട്ടുണ്ട്. പകുതി ജീവനക്കാരെ വച്ച് കമ്പനികൾക്ക് തുറന്നു പ്രവര്‍ത്തിക്കാം. തിയറ്ററുകള്‍, മാളുകള്‍, ജിമ്മുകള്‍, ഐസ് റിങ്കുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതി നല്‍കി. ജൂണ്‍ ഒന്നുമുതല്‍ മ്യൂസിയങ്ങളും ഘട്ടംഘട്ടമായി തുറക്കും. എന്നാല്‍, പൊതുസ്ഥലങ്ങളില്‍ എത്തുമ്പോൾ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്നാണ് നിര്‍ദേശം. ഇല്ലെങ്കില്‍ പിഴ നല്‍കേണ്ടിവരും. ജൂലൈ മുതല്‍ ദുബായിലേക്ക് ടൂറിസ്റ്റുകള്‍ വീണ്ടും എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.