കൊച്ചി മെട്രോ ; മഹാരാജാസ് തൈക്കൂടം പാത തുറന്നു. നിരക്കുകൾ ഇങ്ങനെ
കൊച്ചി: മഹാരാജാസ് ജംഗ്ഷന്‍ മുതല്‍ തൈക്കൂടം വരെ ദീര്‍ഘിപ്പിച്ച കൊച്ചി മെട്രോയുടെ സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകള്‍ നടന്നത്.
കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി ചടങ്ങിന് അധ്യക്ഷത വഹിച്ചു. അഞ്ച് സ്റ്റേഷനുകളാണ് 5.65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മഹാരാജാസ്-തൈക്കൂടം റൂട്ടില്‍ ഉള്ളത്. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം. വൈറ്റില. തൈക്കൂടം എന്നിവയാണ് സ്റ്റേഷനുകള്‍.
പുതിയ റൂട്ട് നാടിന് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ഹൈബി ഈഡന്‍ എം പി എന്നിവരടങ്ങിയ സംഘം മഹാരാജാസ് ജംങ്ഷനില്‍ നിന്ന് കടവന്ത്ര വരെ മെട്രോയില്‍ സഞ്ചരിച്ചു.
മഹാരാജാസില്‍ നിന്ന് തൈക്കൂടം റൂട്ടിലേക്കുള്ള യാത്രയ്ക്കിടെയിലെ ടിക്കറ്റ് നിരക്ക് ഇങ്ങനെയാണ്;
മഹാരാജാസ് കോളേജ്-കടവന്ത്ര -10 രൂപ
മഹാരാജാസ് കോളേജ്-എളംകുളം -10 രൂപ
മഹാരാജാസ് കോളേജ്-വൈറ്റില -20 രൂപ
മഹാരാജാസ് കോളേജ്-തൈക്കൂടം -20 രൂപ
ഏഴ് മിനിറ്റിന്റെ ഇടവേളയിലാണ് ട്രെയിന്‍ സര്‍വീസ്. 33 മിനിറ്റാണ് ആലുവയില്‍ നിന്ന് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ എത്താനായി ആവശ്യം വരിക. ഒരു മാസത്തോളം കുറഞ്ഞ വേഗത്തിലായിരിക്കും മെട്രോ സര്‍വീസ് നടത്തുക.