അധ്യാപകന്റെ മനോഭാവം മാറ്റിയെടുത്ത കഥപറയുന്ന "ലുനാന: എ യാക്ക് ഇൻ ദ ക്ലാസ് റൂം"
നാളത്തെ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ അധ്യാപകന്റെ കടമയും ഒരാളെ നല്ല അധ്യാപകനാക്കുന്നതിൽ സമൂഹത്തിനുള്ള കടമയും ഇഴപിരിക്കാനാവാത്തതാണ്, ഒപ്പം പരസ്പര പൂരകങ്ങളും. ഇന്നത്തെ സമകാലിക കേരള സാഹചര്യത്തിൽ മലയാളികൾ ഒന്നാകെ കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ഇത് എന്ന് ഉറക്കെ പറയാൻ കഴിയും. അത്രകണ്ട് പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിഞ്ഞ ഒന്നാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി പ്രദർശിപ്പിച്ച"ലുനാന: എ യാക്ക് ഇൻ ദ ക്ലാസ് റൂം" എന്ന ചിത്രം. ലളിതമായ ഒരു ഇതിവൃത്തം ആണെങ്കിലും അവതരണ രീതി കൊണ്ടും അഭിനയം, ലൊക്കേഷൻ ഛായാഗ്രഹണം, സംഗീതം തുടങ്ങിയവ കൊണ്ടും ഒട്ടേറെ മെച്ചപ്പെട്ടു നിൽക്കുന്നു ഈ ചിത്രം.
സർക്കാർ സേവനത്തിൽ ആയതുകൊണ്ട്, പട്ടണത്തിൽ നിന്ന് ഗ്രാമത്തിലേക്ക് നിർബന്ധപൂർവ്വം സ്ഥലം മാറ്റപ്പെടുന്ന അസന്തുഷ്ടനായ അധ്യാപകന്റെ പതിവു കാഴ്ചയ്ക്കപ്പുറം, അയാളെ മാറി ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്ന നിഷ്കളങ്ക ബാല്യങ്ങളും ഗ്രാമീണരുമാണ് കാഴ്ചക്കാരുടെ മനസ്സ് കുളിർപ്പിക്കുന്നത്. അധ്യാപകനോട് മാത്രമല്ല നമ്മോടും കൂടിപ്പോലും ചങ്ങാത്തം സ്ഥാപിക്കുന്ന പെം സാം എന്ന മിടുക്കി ക്കുട്ടി അഭിനയിക്കുകയല്ല, യഥാർത്ഥത്തിൽ ജീവിക്കുകയാണ് ചെയ്യുന്നത്. രണ്ടു ശൈത്യകാല ങ്ങളുടെ ഇടവേളയിൽ മാത്രം പ്രവർത്തിക്കുന്ന, ലോകത്തിലെ ഏറ്റവും ഉയർന്ന പ്രദേശത്തുള്ള സ്കൂളാണ് ലുനാനയിലേത്. ഓരോ അധ്യയന വർഷത്തിലും 'വന്നുപോകുന്ന' അധ്യാപകരും ഗ്രാമീണർക്ക് ശീലമാണ്. എങ്കിലും സ്നേഹം കൊണ്ട് നേടാനാകാത്തതായി ഒന്നുമില്ല എന്ന് ഒരിക്കൽ കൂടി ചിത്രം അടിവരയിടുന്നു.
അടുത്ത തലമുറയ്ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമുള്ളവരാണ് പ്രദേശവാസികൾ. സൗരവൈദ്യുതി പോയിട്ട് സൂര്യപ്രകാശം പോലും നേരെ ചൊവ്വേ ലഭിക്കാതിരുന്നിട്ടും ഒരു പരാതിയുമില്ലാതെ ലോകത്തെ ഏറ്റവും സന്തോഷവാൻമാരായ ഭൂട്ടാൻ ജനതയുടെ, ഭാഗമായവരാണ് ഇവിടുത്തെ ജനങ്ങൾ. അവരുടെ ഇടയിൽ എത്തുമ്പോഴാണ് യൂജിൻ എന്ന പട്ടണ വാസിയായ അധ്യാപകന്റേയും മനോഭാവത്തിൽ വ്യതിയാനം വരുന്നത്. 'എനിക്ക് അധ്യാപകൻ ആകണം, അയാൾ കുട്ടികളുടെ ഭാവിയെ ആണ് തൊടുന്നത്' എന്ന വിദ്യാർഥിയുടെ വാക്കുകൾ യൂജിന്റെ മാത്രമല്ല, നമ്മുടെ നമ്മുടെ ഉള്ളിലേയ്ക്കും കൂടിയാണ് കടന്നുകയറുന്നത്.
5000 മീറ്ററിലധികം ഉയരത്തിൽ ഹിമാലയത്തിൽ സ്ഥിതിചെയ്യുന്ന സ്ഥലമായതുകൊണ്ടുതന്നെ, മനോഹരിയാണ് ലുനാന. ഈ മനോഹാരിത മുഴുവനായി കഥാഗതിക്ക് അനുസരിച്ചുള്ള വെളിച്ച വ്യത്യാസത്തിൽ ഒപ്പിയെടുക്കാൻ ജിഗ്മെ ടെൻസിങ്ങിനു കഴിഞ്ഞിരിക്കുന്നു. സൗരവൈദ്യുതിയേയും സ്വാഭാവിക വെളിച്ചത്തേയും മാത്രം ആശ്രയിച്ച് നടത്തിയ ഷൂട്ടിംഗിൽ കഥാപാത്രങ്ങളുടെ വികാരങ്ങൾ പ്രതിഫലിപ്പിക്കുന്നതിൽ വെളിച്ചവിന്യാസത്തിന് നൽകിയിരിക്കുന്ന പ്രാധാന്യം എടുത്തു കാണാവുന്നതാണ്.
സഹസംവിധായകനായി പ്രവർത്തിച്ചിരുന്ന പാവോ ചോയ് നിംഗ് ദോർജി സംവിധാനം ചെയ്ത ഭൂട്ടാൻചിത്രമാണ് 'ലുനാന: എ യാക്ക് ഇൻ ദ ക്ലാസ് റൂം'. പ്രഗല്ഭനായ ഫോട്ടോഗ്രാഫർ മാത്രമല്ല, സഞ്ചാരി കൂടിയായ അദ്ദേഹം തൻറെ ചിത്രത്തിന് അനുയോജ്യമായ ഒരു തീം തെരഞ്ഞെടുക്കുന്നതിലും അതിന് ഏറ്റവും യോജിച്ച ഒരു ലൊക്കേഷൻ തെരഞ്ഞെടുക്കുന്നതിലും വിജയിച്ചിരിക്കുന്നു. വളരെ സാധാരണമായ, എന്നാൽ സ്നേഹവും സംസ്കാരവും കഠിനാധ്വാനവും ആത്മീയതയും ഒപ്പം മനോഹരമായ പ്രകൃതി ദൃശ്യങ്ങളും കൂട്ടിച്ചേർത്ത് മനോഭാവത്തെ മാറ്റാൻ ഉതകുന്ന രീതിയിൽ നന്നായി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഏറെ ആസ്വാദ്യത നൽകുന്നു എന്ന കാര്യത്തിൽ തർക്കമില്ല. കഴിഞ്ഞ മേളയിൽ പ്രദർശിപ്പിച്ച 'ദ റെഡ് ഫാലസ്' എന്ന ഭൂട്ടാൻ ചിത്രവും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. ലോകസിനിമയിൽ അടയാളപ്പെടുത്തലുകളായിയി മാറുന്നു ഭൂട്ടാൻ സിനിമയും എന്നുവേണം കരുതാൻ.
- സിന്ധു പ്രഭാകരൻ