നിയമ തടസ്സങ്ങൾ മാറി; നിർഭയ പ്രതികളുടെ വധശിക്ഷ മാർച്ച് 20ന്
ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളെ മാർച്ച് 20ന് രാവിലെ 5.30ന് തൂക്കിലേറ്റാൻ ഡൽഹി കോടതി മരണവാറന്റ് പുറപ്പെടുവിച്ചു. ഇതു നാലാം തവണയാണ് മരണവാറന്റ് പുറപ്പെടുവിക്കുന്നത്. എല്ലാ പ്രതികളുടെയും ദയാഹർജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറന്റ്. ഇന്നലെ കേസിലെ പ്രതികളിലൊരാളായ പവൻ ഗുപ്തയുടെ ദയാഹർജിയും തള്ളിയിരുന്നു. ഇതോടെ നിയമതടസ്സങ്ങൾ പൂർണ്ണമായും മാറി. പ്രതികളായ മുകേഷ്, വിനയ്, പവന്‍ ഗുപ്ത, അക്ഷയ് എന്നിവരുടെയെല്ലാം ദയാഹര്‍ജികള്‍ രാഷ്ട്രപതി തള്ളിയ സാഹചര്യത്തില്‍ മാര്‍ച്ച് ഇരുപതിന് തന്നെ പ്രതികളെ തൂക്കിലേറ്റാനാണ് എല്ലാ സാധ്യതയും.
2012 ഡിസംബറിലാണ് പാരാമെഡിക്കൽ വിദ്യാർഥിനി ഓടുന്ന ബസിൽ പീഡനത്തിന് ഇരയാകുന്നത്. തുടർന്ന് ചികിത്സയിലായിരിക്കെ മരിച്ചു. ആറുപേരാണ് കേസിലെ പ്രതികൾ. മുഖ്യ പ്രതിയായ റാം സിങ് തിഹാർ ജയിലിൽ ജീവനൊടുക്കിയിരുന്നു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി.