നിര്‍ഭയ കേസ്: ദയ ഹർജി തള്ളിയെതിനെതിരെ പ്രതി മുകേഷ് സിങ് നൽകിയ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി : ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെതിരേ നിര്‍ഭയ കേസ് പ്രതി മുകേഷ് കുമാര്‍ സിങ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. എല്ലാ രേഖകളും രാഷ്ട്രപതിക്കു സമര്‍പ്പിക്കപ്പെട്ടില്ലെന്നും രാഷ്ട്രപതി തിടുക്കത്തില്‍ ദയാഹര്‍ജി തള്ളുകയായിരുന്നെന്നും ആരോപിച്ചാണ് മുകേഷ് കുമാര്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചത്. തിഹാര്‍ ജയിലില്‍ താന്‍ ലൈംഗികപീഡനത്തിനിരയായെന്നും ഏകാന്തതടവിലിട്ടെന്നുമെല്ലാം മുകേഷ് വാദിച്ചെങ്കിലും അതൊന്നും ദയാഹര്‍ജി അനുവദിക്കാനുള്ള കാരണമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും.