മയക്കുമരുന്ന് ഇടപാട്: കന്നട സിനിമാപ്രവര്‍ത്തകന്‍ അറസ്റ്റില്‍
ബംഗളൂരു: സാന്‍ഡല്‍വുഡിലെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് സിനിമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കന്നട സിനിമ പ്രവര്‍ത്തകന്‍ രവിയെയാണ് കര്‍ണാടക പൊലീസിലെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രവി നടി രാഗിണി ദ്വിവേദിയുടെ അടുത്ത സുഹൃത്ത് ആണെന്നാണ് വിവരം. വിശദമായി ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം ഇയാളെ കസ്റ്റഡിയില്‍ വാങ്ങി.
ബംഗളൂരു ദൊഡ്ഡഗുബ്ബി സ്വദേശിനി അനിഘ, മലയാളികളായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപ്, പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞ മാസം അവസാനത്തില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യുടെ പിടിയിലായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് കന്നട സിനിമാ മേഖലയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന എന്‍.സി.ബി വെളിപ്പെടുത്തലിെന്‍റ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മയക്കുമരുന്നു മാഫിയയെ കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിനു (സി.സി.ബി) നിര്‍ദേശം നല്‍കിയിരുന്നു. മയക്കുമരുന്നുകേസില്‍ എന്‍.സി.ബിയും സി.സി.ബിയും സമാന്തരമായാണ് അന്വേഷണം നടത്തുന്നത്.
അതേസമയം, കന്നട നടി രാഗിണി ദ്വിവേദിയോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സുഹൃത്തിനൊപ്പം വ്യാഴാഴ്ച സി.സി.ബി മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും നടി എത്തിയില്ല. പകരം ഹാജരായ അഭിഭാഷകന്‍ നടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും തിങ്കളാഴ്ച വരെ സമയം നീട്ടിനല്‍കണമെന്നും ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഹാജരാവുമെന്ന് ട്വീറ്റ് ചെയ്ത നടി, ചില കന്നട സിനിമ താരങ്ങള്‍ ഉള്‍പ്പെട്ടുവെന്ന് പറയുന്ന മയക്കുമരുന്ന് ഇടപാടുമായി തനിക്ക് ബന്ധമില്ലെന്ന് പ്രതികരിച്ചു. എന്നാല്‍, തിങ്കളാഴ്ച വരെ അവധി നീട്ടി നല്‍കാതിരുന്ന സി.സി.ബി ചാമരാജ് പേട്ടിലെ ഒാഫിസില്‍ വെള്ളിയാഴ്ച തന്നെ ഹാജരാവണമെന്ന് നടിക്ക് നിര്‍ദേശം നല്‍കി. നടിയുമായി അടുപ്പമുള്ള ചിലരെ ബുധനാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
സിനിമ മേഖലയിലെ മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച് നേരത്തെ മൊഴി നല്‍കിയ നടനും സംവിധായകനുമായ ഇന്ദ്രജിത് ലങ്കേഷ് സി.സി.ബി ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം രണ്ടാമതും മൊഴിനല്‍കി. പൊലീസിന് നല്‍കിയ വിവരങ്ങളെ കുറിച്ച് വെളിപ്പെടുത്താനാവില്ലെന്നും അന്വേഷണത്തില്‍ സത്യം പുറത്തുവരണമെന്നും ഇന്ദ്രജിത് പറഞ്ഞു. കന്നട യുവനടന്‍ ചിരഞ്ജീവി സര്‍ജയുടെ മരണത്തിന് പിന്നാലെ കന്നട സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച ചര്‍ച്ച വിവിധ വേദികളില്‍ ഇന്ദ്രജിത് ഉയര്‍ത്തിയിരുന്നു.
ഇതിനിടെയാണ് സാന്‍ഡല്‍വുഡിലെ പലരുമായും ബന്ധമുള്ള ഡി. അനിഘയുടെ നേതൃത്വത്തിലുള്ള സംഘത്തെ മയക്കുമരുന്ന് ഇടപാടിന് ബംഗളൂരുവില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. ബംഗളൂരു നഗരത്തിലേക്ക് മയക്കുമരുന്ന് എത്തിക്കാന്‍ ബസുകളുടെയും ട്രെയിനുകളുടെയും രാത്രി സര്‍വിസ് ഉപയോഗപ്പെടുത്തിയിരുന്നെന്ന് പ്രതികള്‍ വെളിപ്പെടുത്തിയതായി ജോയന്‍റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. കഴിഞ്ഞദിവസം നഗരത്തില്‍ രാത്രി ബസുകളില്‍ െപാലീസ് മിന്നല്‍ പരിശോധന നടത്തിയിരുന്നു.