താൽകാലിക ഡ്രൈവർമാരെ പിരിച്ചുവിടാൻ KSRTC നോട്ടീസ് നൽകി; പിരിച്ചുവിടുന്നത് 2530 പേരെ
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് 2530 താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാൻ കെ.എസ്.ആർ.ടി.സി. അടുത്ത ദിവസം മുതൽ ജോലിക്ക് ഹാജരാകേണ്ടെന്ന നോട്ടീസ് ഇവർക്ക് നൽകി കഴിഞ്ഞു. ഇത്രയധികം ഡ്രൈവർമാരെ പിരിച്ചുവിടുന്നതോടെ കെ.എസ്.ആർ.ടി.സി സർവ്വീസുകളെ ഇത് സാരമായി ബാധിക്കും. 1500 സർവ്വീസുകൾ വരെ റദ്ദാക്കേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. ഇത് ദിവസം ഒന്നര കോടിയുടെ നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാക്കുന്നത്.
തുടർച്ചയായി 179 ദിവസത്തിലധികം ജോലി ചെയ്തവരെ ജൂൺ 30 കെ.എസ്.ആർ.ടി.സി പിരിച്ചുവിട്ടിരുന്നു. എന്നാൽ സർവ്വീസുകൾ മുടങ്ങാതിരിക്കാൻ ചില ഡിപ്പോകൾ ഇവരെ കുറച്ചുപേരെ ദിവസവേതന അടിസ്ഥാനത്തിൽ ജോലിയിൽ തുടരാൻ അനുവദിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നിലപാട് കർക്കശമാക്കിയത്.
താൽക്കാലികക്കാരെ പിരിച്ചുവിട്ടത് സംബന്ധിച്ച് നാളെത്തന്നെ സത്യവാങ്മൂലം നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. ഇന്ന് അവധി ആയതിനാലാണ് ഇന്നലെത്തന്നെ പിരിച്ചുവിടൽ നോട്ടീസ് കോർപറേഷൻ താൽക്കാലികജീവനക്കാർക്ക് നൽകിയത്.