കെഎസ്ആർടിസിയിൽ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: കെഎസ്ആർടിസി യിൽ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. കെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയനും, ഡ്രൈവേഴ്സ് യൂണിയനുമാണ് സമരം നടത്തുന്നത്. കൃത്യമായി ശമ്പളം നൽകുക, ശമ്പള പരിഷ്കരണം നടപ്പാക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സിഐടിയു, എഐടിയുസി സംഘടനകൾ സമരത്തിൽ പങ്കെടുക്കുന്നില്ല. ഡ്യൂട്ടിയ്ക്ക് എത്തുന്ന ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്തണമെന്ന് മാനേജ്മെന്റ് ഡിപ്പൊ ചുമതലക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജോലി തടസപ്പെടുത്താതിരിക്കാൻ ആവശ്യമെങ്കിൽ പൊലീസ് സഹായം തേടാനും നിർദ്ദേശിച്ചിട്ടുണ്ട്.
ശമ്പളവിതരണത്തിലെ അനിശ്ചിതത്വത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് അനുകൂല സംഘടനയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക്ക് ഫ്രണ്ട് (ടിഡിഎഫ്) പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഞായറാഴ്ച രാത്രി 12 മുതൽ 24 മണിക്കൂറാണ് പണിമുടക്ക്. ഇപ്പോൾ തന്നെ താറുമാറായ ബസ് സർവീസിനെ പണിമുടക്ക് സാരമായി ബാധിച്ചേക്കും. പണിമുടക്കിനെ നേരിടാനായി സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
ബസ് സർവീസുകൾ തടസപ്പെടാതിരിക്കാൻ ക്രമീകരണങ്ങൾ ചെയ്തതായി മാനേജ്‌മെന്റ് അറിയിച്ചു. പണിമുടക്കുന്നവർക്ക് അന്നേദിവസത്തെ ശമ്പളം നൽകില്ല. മെഡിക്കൽ ഓഫീസറുടെ ശുപാർശ ഉണ്ടെങ്കിൽ മാത്രമേ അവധി അനുവദിക്കുകയുള്ളൂ. ബസുകൾ മുടങ്ങാതിരിക്കാൻ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. ഡിപ്പോകളുടെയും ഓഫീസുകളുടെയും പ്രവർത്തനം തടസപ്പെടാതിരിക്കാൻ ക്രമീകരണം ഏർപ്പെടുത്തി. ജോലിക്ക് എത്തുന്നവർക്ക് സുരക്ഷ നൽകും. മറ്റു യൂണിനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലാത്തതിൽ ബസ് സർവീസുകളെ കാര്യമായി ബാധിക്കില്ലെന്നാണ് മാനേജ്‌മെന്റ് വിലയിരുത്തൽ. എന്നാൽ ശമ്പളവിതരണം അനിശ്ചിതമായി നീളുന്നതിനാൽ കൂടുതൽ തൊഴിലാളികൾ പണിമുടക്കിൽ പങ്കുചേർന്നേക്കും.