അഭയ കേസ്: ശിക്ഷ കോടതി ഇന്ന് വിധിക്കും
തിരുവനന്തപുരം: അഭയ കേസിലെ ശിക്ഷാ ഇന്ന് കോടതി വിധിക്കും. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് തെളിഞ്ഞിരിക്കുന്നത്. 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ അഭയയ്ക്ക് ഇന്നലെ നീതി ലഭിച്ചു. ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി ഇന്നലെ വിധിച്ചു. ഇന്ന് വിധി പറയുന്നത് തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ സനല്‍ കുമാറാണ്.
അഭയ കൊല്ലപ്പെട്ടിട്ട് 28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ തിരുവനന്തപുരം സിബിഐ കോടതി വിധി പറഞ്ഞത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്തള്ളിയ കേസില്‍ അഭയയുടേതു കൊലപാതകമാണെന്നു കണ്ടെത്തിയതു സിബിഐയാണ്.
ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണു യഥാക്രമം ഒന്നും മൂന്നും പ്രതികള്‍. സിബിഐയുടെ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നാലാം പ്രതി മുന്‍ എഎസ്‌ഐ വി.വി.അഗസ‍്റ്റിനെയും കുറ്റപത്രത്തില്‍നിന്നു സിബിഐ ഒഴിവാക്കി.1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്.
മരണം ആത്മഹത്യയെന്നഴുതി തള്ളാനാണ് ലോക്കല്‍ പൊലീസ് ശ്രമിച്ചത്. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടര്‍ന്ന് വലിയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ അന്നത്തെ മുഖ്യമന്ത്രിയുടെ ഉത്തരവില്‍ 1992 മേയ് 18നാണ് കേസ് സിബിഐ ഏറ്റെടുത്തത്. ആറ് മാസത്തിനുള്ളില്‍ അഭയയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കണ്ടെത്തി സിബിഐ എഫ്‌ഐആര്‍ കോടതിയില്‍ നല്‍കി.