24 മണിക്കൂറില്‍ 265 മരണം, 8000 ത്തോളം പേര്‍ക്ക് കൂടി രോഗം: ആശങ്കയിൽ രാജ്യം
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത് 7964 പേര്‍ക്ക്. 24 മണിക്കൂറിനിടക്ക് ഇതാദ്യമായാണ് 7000 ത്തിലധികം പുതിയ കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി 6000 ത്തിലധികം പുതിയ കേസുകൾ വീതമാണ് ഇന്ത്യയില്‍ ഓരോ ദിവസവും സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.65 ലക്ഷമായി. 4971 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്.
ലോകത്ത് കോവിഡ് സാരമായി ബാധിച്ച ഒമ്പതാമത്തെ രാജ്യമാണ് ഇന്ത്യ. അതേ സമയം ഏറ്റവും കൂടുതല്‍ മരണം പുതുതായി രേഖപ്പെടുത്തിയ രാജ്യങ്ങളില്‍ അഞ്ചാമതാണ് ഇന്ത്യ. 265 പേരാണ് ഒറ്റ ദിവസം ഇന്ത്യയില്‍ മരിച്ചത്. ആശങ്കപ്പെടുത്തുന്ന കണക്കാണിത്. കോവിഡ് കേസുകളില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന റഷ്യയില്‍ ഒറ്റ ദിവസം 232 പുതിയ മരണങ്ങളാണ് രേഖപ്പെടുത്തിയത്.
യുഎസ്- 1212, ബ്രസീല്‍-1,180, മെക്‌സിക്കോ-447, യുകെ-324, ഇന്ത്യ- 269 എന്നിങ്ങനെ പോകുന്നു ലോകത്ത് 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ രാജ്യങ്ങളുടെ കണക്കുകള്‍. മാര്‍ച്ച് അവസാനം വാരം തുടങ്ങിയ രാജ്യവ്യാപക ലോക്ക്ഡൗണ്‍ മൂന്ന് തവണ നീട്ടിയിരുന്നു. മെയ് 31നാണ് നാലാംഘട്ടത്തിന്റെ കാലാവധിയും അവസാനിക്കുന്നത്.
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 2,682 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 62,228 ആയി. ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ വലിയൊരു കണക്ക് മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ്. രാജ്യത്തെ പകുതിയോടടുത്ത് കോവിഡ് മരണവും മഹാരാഷ്ട്രയിലാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 116 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതാദ്യമായാണ് ഒരു ദിവസം സംസ്ഥാനത്ത് ഇത്രയധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ആകെ മരണം 2,098 ആയി ഉയര്‍ന്നു.