
കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി
ഡാർക്‌നെറ്റിന്റെ മറവിൽ ലഹരിമരുന്ന് – ക്രിപ്റ്റോകറൻസി ഇടപാട് നടത്തിയിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മാഫിയ സിൻഡിക്കറ്റിനെ പൂട്ടി എൻസിബി (നാഷനൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ). എൻസിബിയുടെ കൊച്ചി സോണൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ‘ഓപ്പറേഷൻ മെലനി’ലാണ് വൻ ലഹരിമരുന്ന് സംഘം വലയിലായത്. ഡാർക്‌നെറ്റ് വഴി ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന സംഘത്തിൽനിന്ന് വൻതോതിൽ ലഹരിമരുന്നും ക്രിപ്‌റ്റോകറൻസിയും പിടിച്ചെടുത്തിട്ടുണ്ടെന്ന് എൻസിബി അധികൃതർ അറിയിച്ചു.
1,127 എൽസ്ഡി സ്റ്റാംപുകൾ, 131.66 കിലോഗ്രാം കെറ്റാമിൻ, 70 ലക്ഷം രൂപയ്ക്ക് തുല്യമായ കോയിൻ ക്രിപ്റ്റോകറൻസി അടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയും എൻസിബി പിടിച്ചെടുത്തു. സംഘാംഗമായ മൂവാറ്റുപുഴ സ്വദേശിയെയും ഇയാളുടെ സഹായിയെയും പിടികൂടിയതായാണ് സൂചന. കഴിഞ്ഞ രണ്ടു വർഷമായി പ്രവർത്തിച്ചുവന്നിരുന്ന ‘കെറ്റാമെലൻ’ എന്ന ലഹരിമരുന്ന് കാർട്ടലിന് ബെംഗളൂരു, ചെന്നൈ, ഭോപാൽ, പട്‌ന, ഡൽഹി എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും എൽഎസ്‌ഡി എത്തിക്കുന്ന വിതരണ ശൃംഖല ഉണ്ടായിരുന്നതായാണ് വിവരം.