കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു; പലസ്‌തീൻ ജനതയോടുള്ള ഐക്യദാർഢ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. പ്രദർശിപ്പിക്കുന്ന സിനിമകളുടെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഐഎഫ്എഫ്കെ ലോകത്തെ ഏത് ചലച്ചിത്ര മേളയോടും കിടപിടിക്കുമെന്നതിൽ സംശയമില്ലെന്ന് മേള ഓൺലൈനായി ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാനാ പടേക്കർ മുഖ്യാതിഥിയായി.
ഇത്തവണത്തെ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ ചിത്രങ്ങൾ പൊരുതുന്ന പലസ്‌തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യം ലോകത്തെ അറിയിക്കുന്നതുകൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപൂർവം മേളകൾക്ക് മാത്രമേ ഇത്തരമൊരു സവിശേഷത അവകാശപ്പെടാനാകൂ. കെനിയൻ സംവിധായിക വനുരി കഹിയുവിനാണ് ഇത്തവണത്തെ സ്‌പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം സമ്മാനിക്കുന്നത്. കൊളോണിയലിസത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും അവശേഷിക്കുന്ന കെനിയൻ സാഹചര്യത്തിൽ വിലക്കുകൾക്കും സെൻസർഷിപ്പുകൾക്കുമെതിരെ പടവെട്ടി മുന്നേറുന്ന കലാകാരിയാണ് വനുരി കഹിയു. ഈ കലാപ്രവർത്തകയെ ആദരിക്കുകവഴി ഈ ചലച്ചിത്രോത്സവവും നമ്മുടെ നാടും ആർക്കൊപ്പമാണു നിൽക്കുന്നതെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി അധ്യക്ഷത വഹിച്ചു. സ്‌പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം വനുരി കഹിയുവിന് മേയർ ആര്യ രാജേന്ദ്രൻ ചടങ്ങിൽ സമർപ്പിച്ചു. ഫെസ്റ്റിവൽ കാറ്റലോഗ് വി കെ പ്രശാന്ത് എംഎൽഎ സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിബോർഡ് ചെയർമാൻ മധുപാലിന് നൽകി പ്രകാശനം ചെയ്‌തു. ഐഎഫ്എഫ്കെ ഡെയ്‌ലി ബുള്ളറ്റിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ സാംസ്‌കാരിക വകുപ്പ് ഡയറക്‌ടർ എൻ മായയ്ക്കു നൽകി പ്രകാശനം ചെയ്‌തു. അക്കാദമി ജേണൽ ചലച്ചിത്രസമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പിന്റെ പ്രകാശനം ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന് നൽകി നിർവഹിച്ചു.