ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി-ട്വൻറിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം
ഏകദിന ലോകകപ്പ് കൈവിട്ടെങ്കിലും ഓസീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. നായകൻ സൂര്യകുമാർ യാദവ് (80) മുന്നിൽനിന്ന് നയിച്ച മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം ഇന്ത്യൻ യുവനിര ഒരു പന്ത് ബാക്കി നിൽക്കേ മറികടന്നു. 2 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. സൂര്യകുമാർ യാദവിനു പുറമെ ഇന്ത്യൻനിരയിൽ ഇഷാൻ കിഷനും (58) അർധ സെഞ്ചറി കണ്ടെത്തി. സ്കോർ: ഓസ്ട്രേലിയ – 20 ഓവറിൽ 3ന് 208. ഇന്ത്യ – 19.5 ഓവറിൽ 8ന് 209.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ ബോർഡിൽ 22 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. ആദ്യ ഓവറിൽ വൈസ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദാണ് പുറത്തായത്. ഒരു പന്തുപോലും നേരിടാതെ താരം റണ്ണൗട്ടാവുകയായിരുന്നു. മാറ്റ് ഷോർട്ട് എറിഞ്ഞ മൂന്നാം ഓവറിൽ സ്റ്റീവ് സ്മിത്തിനു ക്യാച്ച് നൽകിയാണ് യശസ്വി ജയ്സ്‍വാൾ മടങ്ങിയത്. 8 പന്തിൽ രണ്ടുവീതം സിക്സും ഫോറും ഉള്‍പ്പെടെ 21 റൺസ് നേടിയാണ് താരം പുറത്തായത്.
മൂന്നാം വിക്കറ്റിലൊന്നിച്ച ഇഷാൻ കിഷനും നായകൻ സൂര്യകുമാർ യാദവും ചേർന്ന് സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 112 റൺസാണ് ഇന്ത്യൻ ഇന്നിങ്സിൽ കൂട്ടിച്ചേർത്തത്. 13–ാം ഓവറിൽ ഇഷാൻ കിഷനെ പുറത്താക്കി തൻവീർ സംഘയാണ് ഈ കൂട്ടുകെട്ട് തകർത്തത്. 39 പന്തിൽ 5 സിക്സും 2 ഫോറും ഉൾപ്പെടെ 58 റൺസ് നേടിയ ഇഷാൻ കിഷൻ മാറ്റ് ഷോർട്ടിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ തിലക് വർമ 10 പന്തിൽ 12 റണ്‍സുമായി കൂടാരം കയറി. ഇത്തവണയും തൻവീർ സംഘയാണ് വിക്കറ്റ് നേടിയത്.