പാകിസ്താനെയും അട്ടിമറിച്ച് അഫ്ഗാൻ; ലോകകപ്പിൽ രണ്ടാം ജയം
ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ മറ്റൊരു ചിത്രത്തിനാണ് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. പാക്കിസ്ഥാൻ ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കിയാക്കിയാണ് അഫ്ഗാനിസ്ഥാൻ മറികടന്നത്. 49 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഫ്ഗാൻ നേടിയത് 286 റൺസ്; എട്ടു വിക്കറ്റിന്റെ മിന്നും ജയം. ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ രണ്ടാം ജയമാണ് ഇത്. നേരത്തെ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ അവർ അട്ടിമറിച്ചിരുന്നു.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്തു. ക്യാപ്റ്റൻ ബാബർ അസമും (92 പന്തിൽ 74), ഓപ്പണർ അബ്ദുല്ല ഷഫീഖും (75 പന്തിൽ 58) അർധ സെഞ്ചറി നേടി. മധ്യനിരയിൽ ഇഫ്തിഖർ അഹമ്മദ് (27 പന്തിൽ 40), ശതാബ് ഖാന്‍ (38 പന്തിൽ 40) എന്നിവരുടെ ബാറ്റിങ് പ്രകടനവും മികച്ച സ്കോറിലെത്താൻ പാക്കിസ്ഥാനെ തുണച്ചു.