തന്റെ പേരിൽ ജോലിയുള്ളത് അറിഞ്ഞില്ലെന്ന് ലിജിമോൾ, സതിയമ്മയ‌്ക്കെതിരെ പരാതി നൽകി
പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം വെറ്ററിനറി ആശുപത്രി താൽക്കാലിക ജീവനക്കാരി പി.ഒ. സതിയമ്മയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും വഴിത്തിരിവ്. താൽക്കാലിക സ്വീപ്പറായി നിയമിച്ച കെ.സി. ലിജിമോൾക്കു പകരം ആളുമാറിയാണ് സതിയമ്മ ജോലി ചെയ്തതെന്ന വിശദീകരണങ്ങൾക്കിടെ, തന്റെ ജോലി മറ്റൊരാൾ ചെയ്തത് അറിഞ്ഞില്ലെന്ന് ലിജിമോൾ പ്രതികരിച്ചു. മൃഗാശുപത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും സതിയമ്മയ്ക്കൊപ്പം ഒരു കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലിജി മോള്‍ വ്യക്തമാക്കി. സതിയമ്മയ്ക്കെതിരെ ലിജിമോള്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. ഐശ്വര്യ കുടുംബശ്രീ പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കെതിരെയും പരാതി നൽകി. ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിയതിന് സതിയമ്മയെ പിരിച്ചുവിട്ടെന്നായിരുന്നു ആരോപണം.
‘‘ഞാൻ മൃഗാശുപത്രിയിൽ ഒരു ദിവസം പോലും ജോലി ചെയ്തിട്ടില്ല. അവിടെ ജോലിക്ക് അപേക്ഷിച്ചിട്ടുമില്ല. എന്റെ പേരിൽ അവിടെ ജോലി ഉണ്ടായിരുന്നുവെന്ന് അറിയുന്നതുതന്നെ ഇന്നലെയാണ്. എന്റെ പേരിൽ വന്ന രേഖയിലെ ഒപ്പും എന്റേതല്ല. സതിയമ്മയ്ക്കൊപ്പം കുടുംബശ്രീയിൽ പ്രവർത്തിച്ചിരുന്നു. അവിടെനിന്ന് വ്യക്തിപരമായ കാരണങ്ങളാലാണ് ഞാൻ പോന്നത്.’ – ലിജിമോൾ പറഞ്ഞു.