രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക്; വൈകീട്ട് പ്രോഗ്രസ് കാർഡ് പുറത്തിറക്കും
ണ്ടാം പിണറായി സർക്കാർ ഇന്ന് മൂന്നാം വർഷത്തിലേക്ക്. ചരിത്രമായ ഭരണത്തുടർച്ച. കിറ്റെന്ന ഏറ്റവും ലഘുവായി പറയുന്ന കാരണത്തിനപ്പുറം തിളക്കമുണ്ടായിരുന്നു സ്വർണ്ണക്കടത്ത് കൊടുങ്കാറ്റ് അതിജീവിച്ചുള്ള പിണറായി സർക്കാരിന്‍റെ വിജയത്തിന്. വടക്ക് മുതൽ തെക്ക് വരെയുള്ള ആറുവരി പാതയുടെ അതിവേഗ നിർമ്മാണം അടക്കം സർക്കാർ ഉയർത്തിക്കാട്ടുന്നത് നിരവധി വികസനമാതൃകകളാണ്.
വികസനമില്ലെന്ന് ആക്ഷേപിക്കുന്നവർക്കുള്ള മറുപടിയാണ് 12.01 ഡിജിപി വളർച്ചയും വ്യവസായ–- സ്‌റ്റാർട്ടപ് രംഗത്തെ മുന്നേറ്റവും. വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം, അധികാര വികേന്ദ്രീകരണം തുടങ്ങി വിവിധ ജീവിത സൂചികകളിൽ കേരളമാണ് മുന്നിലെന്ന് നിതി ആയോഗ് വ്യക്തമാക്കുന്നു. 64,006 അതിദരിദ്ര കുടുംബങ്ങളെ സർക്കാർ ദത്തെടുത്തു. വിലക്കയറ്റം പിടിച്ചുനിർത്താൻ രണ്ടുവർഷത്തിനിടെ ചെലവഴിച്ചത് 10,000 കോടി. 13 നിത്യോപയോഗ സാധനങ്ങൾക്ക് ഇപ്പോഴും 2016ലെ അതേവില.
തൊഴിലുറപ്പ് തൊഴിൽ ദിനത്തിന്റെ ദേശീയ ശരാശരി 50 ആണെങ്കിൽ കേരളത്തിലിത് 64.41. കിഫ്‌ബി വഴി 80,352 കോടി രൂപയുടെ 1057 പദ്ധതികൾ നടപ്പാകുന്നു. കേന്ദ്രം വിൽക്കാൻവച്ചവയടക്കം 23 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കി. മികച്ച അടിസ്ഥാന –- അക്കാദമിക് സൗകര്യങ്ങൾ ഉറപ്പുവരുത്തിയ പൊതുവിദ്യാഭ്യാസ രംഗവും മഹാമാരിയുടെ കാലത്തും വെല്ലുവിളികളെ മറികടന്ന് ജാഗ്രത പുലർത്തിയ ആരോഗ്യമേഖലയും രാജ്യത്തിന് മാതൃകയാണ്. ലൈഫ് മിഷൻ പദ്ധതി ലക്ഷക്കണക്കിനുപേർക്കാണ് തണലായത്.
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ 28ൽനിന്ന് 15ലേക്ക് കുതിച്ചു. ഒറ്റവർഷത്തിൽ 1,30,000 സംരംഭങ്ങളും 7,900 കോടി നിക്ഷേപവും മൂന്നു ലക്ഷത്തോളം തൊഴിലും. സ്‌റ്റാർട്ടപ്പുകളുടെ എണ്ണം 4043 ആയി. സോഫ്‌റ്റ്‌വെയർ കയറ്റുമതിയിലൂടെ 8500 കോടി വരുമാനം. 1.7 ലക്ഷം ഹെക്ടർ നെൽക്കൃഷിയെന്നത് 2.23 ലക്ഷത്തിലേക്കെത്തിച്ചു. ദേശീയപാതകൾക്ക് സ്ഥലം ഏറ്റെടുക്കലിനായി 5580 കോടി ചെലവഴിച്ചു. 2010 –-26 കാലത്ത് നിശ്ചലമായിരുന്ന ദേശീയപാതാ വികസനമാണ് അതിവേഗം മുന്നേറുന്നത്.