ലീഗ് കോട്ട രണ്ടാം തവണയും ചുവപ്പിച്ച് വി അബ്ദുറഹ്മാൻ മന്ത്രിസഭയിലേയ്ക്ക്
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ, ലീഗിന്റെ എക്കാലത്തെയും ശക്തികേന്ദ്രമായ താനൂരില്‍ തോല്‍പിച്ചാണ് വി അബ്ദുറഹിമാന്‍ വീണ്ടും നിയമസഭയില്‍ എത്തിയത്.
മുസ്ലിംലീഗ് സ്ഥാനാരത്ഥികളെ മാത്രം വിജയിപ്പിക്കുന്ന താനൂരിന്ർറെ ചരിത്രം വി അബ്ദുറഹിമാൻ തിരുത്തിയത് 2016ലാണ്.മുസ്ലീം ലീഗിന്റെ കോട്ടയിൽ തുടർച്ചയായി രണ്ടാം തവണയും വിജയിച്ചുകയറിയാണ് വി അബ്ദുറഹിമാൻ മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. കോൺഗ്രസ് നേതാവായിരുന്ന വി അബ്ദുറഹിമാൻ ഇടത് സ്വതന്ത്രനായാണ് മലപ്പുറം താനൂരിൽ നിന്ന് രണ്ടു തവണയും വിജയിച്ചത്.
കഴിഞ്ഞ നിയമസഭാ സാമാജികരില്‍ ഏറ്റവും നല്ല വികസനപ്രവര്‍ത്തനം നടത്തിയ എംഎല്‍എമാരില്‍ ഏറെ മുന്നിലാണ് വി അബ്ദുറഹിമാന്‍. 5 വര്‍ഷം കൊണ്ട് ഏകദേശം 1200 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് താനൂര്‍ മണ്ഡലത്തില്‍ അദ്ദേഹം നടത്തിയിരുന്നത്.
തിരൂർ സ്വദേശിയായ അബ്ദുറഹ്മാൻ കെഎസ്‌യുവിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. കെഎസ് യു താലൂക്ക് സെക്രട്ടറിയായിരുന്നു തുടക്കം. യൂത്ത് കോൺഗ്രസ് തിരൂർ ബ്ലോക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ഐഎൻടിയുസി യൂത്ത് വിങ് സംസ്ഥാന സെക്രട്ടറി, കെപിസി സി അംഗം എന്നീ പദവികൾ കോൺഗ്രസിൽ വഹിച്ചു.
തിരൂർ നഗരസഭാ വൈസ് ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളി ലും പ്രവർത്തിച്ചു. കോൺഗ്രസ് രാഷ്ടീയം ഉപേക്ഷിച്ച് 2014ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രനായി പൊന്നാനിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞതവണ ഇടത് സ്വതന്ത്രനായി മത്സരിച്ച കെ ടി ജലീൽ മന്ത്രി ആയപ്പോൾ, ഇത്തവണ അവസരം ലഹിച്ചത് വി അബ്ദുറഹ്മാനാണ്.