ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ തിരുവനന്തപുരം ജില്ലയിൽ ഇൻസിഡന്റ് കമാൻഡർമാർ
ലോക്ക് ഡൗണിന്റെ ഭാഗമായി സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന മാർഗനിർദേശങ്ങളുടെ നടത്തിപ്പിനും നിരീക്ഷണത്തിനുമായി ജില്ലയിൽ ഇൻസിഡന്റ് കമാൻഡർമാരെ നിയമിച്ചു. രണ്ടു സബ് കളക്ടർമാർ സബ് ഡിവിഷണൽ ഇൻസിഡന്റ് കമാൻഡർമാരും ആറു ഡെപ്യൂട്ടി കളക്ടർമാർ താലൂക്ക്തല ഇൻസിഡന്റ് കമാൻഡർമാരുമായിട്ടാകും പ്രവർത്തനം.
തിരുവനന്തപുരം സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി, നെടുമങ്ങാട് സബ് കളക്ടർ ചേതൻ കുമാർ മീണ എന്നിവരാണ് സബ് ഡിവിഷൻ തലത്തിലെ ഇൻസിഡന്റ് കമാൻഡർമാർ. ഡെപ്യൂട്ടി കളക്ടർമാരായ സുമീതൻ പിള്ള (തിരുവനന്തപുരം), ടി.ആർ. അഹമ്മദ് കബീർ(നെടുമങ്ങാട്), റോയ് കുമാർ(ചിറയിൻകീഴ്), ആർ. രാജലക്ഷ്മി(വർക്കല), ഹരികുമാർ(നെയ്യാറ്റിൻകര), ടി.എസ്. ജയശ്രീ(കാട്ടാക്കട) എന്നിവർ താലൂക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കും.
ലോഡ് ഡൗൺ മാർഗനിർദേശങ്ങളുടെ ജില്ലയിലെ നടത്തിപ്പു മേൽനോട്ടം ഈ ഉദ്യോഗസ്ഥർ നിർവഹിക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. അതതു പ്രദേശത്തെ വിവിധ വകുപ്പുകൾ ഇവരുടെ നിർദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കണം. ആശുപത്രികളുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികളും ഇവരുടെ ഉത്തരവാദിത്തമായിരിക്കും.
ജില്ലയിലെ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള നടപടികൾക്കു സബ് കളക്ടർമാർക്കു പ്രത്യേക ചുമതല നൽകിയ കളക്ടർ, ഇവരുടെ കോവിഡ് ചികിത്സയ്ക്ക് ഓരോ താലൂക്കിലും ആറു ഡൊമിസിലിയറി കെയർ സെന്ററുകൾ വീതം തുറക്കുന്നതിനും നിർദേശം നൽകി.