SSLC പരീക്ഷകൾ മാറ്റി വയ്ക്കരുത് : KRSMA
മാർച്ച് 17ന് തുടങ്ങാനിരുന്ന SSLC,+2 പരീക്ഷകള്‍ അവസാന നിമിഷം മാറ്റിവെക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഇതില്‍ പണിപ്പെടുന്ന അധ്യാപകരെയും ആശങ്കയിലാക്കുന്നതാണെന്ന് KRSMA സംസ്ഥാന കമ്മറ്റി അറിയിച്ചു. മോഡൽ പരീക്ഷകൾ കഴിഞ്ഞ് വാർഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന SSLC,+2 പരീക്ഷാർത്ഥികളെ അനിശ്ചിതമായി പരീക്ഷ മാറ്റിവെക്കുന്നതിലൂടെ ആശങ്കയിലും ആശയക്കുഴപ്പത്തിലുമാക്കാനേ ഉപകരിക്കുള്ളു എന്നും സംഘടന ചൂണ്ടിക്കാട്ടി. ഏപ്രിൽ മാസം പകുതിയോടെ ഒരു മാസം നീളുന്ന റംസാൻ വൃതം ആരംഭിക്കുന്നതിനാൽ ആ സമയത്ത് നടത്തുന്ന പരീക്ഷകൾ കുട്ടികൾക്ക് ഏറെ പ്രയാസമുണ്ടാക്കുമെന്നും സംഘടന അറിയിച്ചു. റംസാൻ കഴിഞ്ഞതിനു ശേഷം ആരംഭിക്കാമെന്നാണെങ്കിൽ മെയ് പകുതിക്ക് ശേഷമേ പരീക്ഷാ നടത്താൻ കഴിയൂ. പിന്നീട് ഫലപ്രഖ്യാപനവും മറ്റും വന്നശേഷം +1 അഡ്മിമിഷനും മറ്റും ഏറെ പ്രയാസത്തിലാകുമെന്ന കാര്യം സംഘടന ചൂണ്ടിക്കാട്ടി. ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്ത് SSLC, +2 പരീക്ഷകള്‍ മുൻനിശ്ചയിച്ച പ്രകാരം തന്നെ നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്ന് KRSMA സംസ്ഥാന പ്രസിഡന്റ് ശ്രീ PK. മുഹമ്മദ് ഹാജിയും ജനറൽ സെക്രട്ടറി ശ്രീ ആനന്ദ് കണ്ണശയും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പേരിൽ പരീക്ഷ മാറ്റിവെക്കുകയായിരുന്നു എങ്കിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ഉടനെതന്നെ വേണമായിരുന്നു. ഈ അവസാന നിമിഷത്തിൽ പരീക്ഷകൾ മാറ്റിവെക്കുന്നത് ജനുവരി മുതല്‍ ഇക്കാലം വരെ തുടര്‍ച്ചയായി നടത്തിയ അധ്യായന ക്രമീകരണങ്ങളെ തകിടം മറിക്കുമെന്നും, നല്ല രീതിയില്‍ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന കുട്ടികളില്‍ അത് ഏറെ പ്രയാസമുണ്ടാക്കുമെന്നും സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി.