തിരുവനന്തപുരം നഗരസഭയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം
സീറോ വേസ്റ്റ് സിറ്റീസ് ഇന്റർനാഷണൽ കോൺഫെറെൻസിൽ തിരുവനന്തപുരം നഗരത്തിന് അംഗീകാരം . ഒക്ടോബര്‍ 14 ന് മലേഷ്യയിലെ പെനാംഗില്‍ വെച്ചു നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്‍ഡോനേഷ്യ, ഫിലിപ്പൈന്‍സ്, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള എട്ടു നഗരങ്ങളിലൊന്നായാണ് തിരുവനന്തപുരവും സ്ഥാനം പിടിച്ചിരിക്കുന്നത്. മേയർ വി കെ പ്രശാന്ത് ഇലക്ഷൻ തിരക്കിലായിരുന്നതിനാൽ തിരുവനന്തപുരം കോർപ്പറേഷൻ അരോഗ്യകാര്യം സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. കെ ശ്രീകുമാറും സംഘവുമാണ് കോർപ്പറേഷനെ പ്രതിനിധീകരിച്ച് ആദരം സ്വീകരിച്ചത്.
ഏഷ്യാ-പസഫിക് മേഖലയിലുള്ള വിവിധ രാജ്യങ്ങളില്‍ സീറോ വേസ്റ്റ് ആശയങ്ങളിലൂന്നി നഗരമാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കുന്ന നഗരങ്ങളുടെ കൂട്ടായ്മയാണ് ഇന്റര്‍ നാഷണല്‍ സീറോ വേസ്റ്റ് സിറ്റീസ്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോതു കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, ഉറവിടത്തില്‍ത്തന്നെ നഗര മാലിന്യങ്ങളുടെ തരംതിരിക്കലും ശേഖരണവും, ഉറവിട മാലിന്യ- വികേന്ദ്രീകൃത സംസ്‌കരണത്തിനുള്ള പ്രോത്സാഹനം, റീസൈക്ലിംഗ് തുടങ്ങിയവ നടപ്പാക്കുന്ന നഗരങ്ങളുടെ അന്താരാഷ്ട്രാ കൂട്ടായ്മയാണിത്. ഇന്ത്യയില്‍ നിന്ന് ചെന്നൈ നഗരമാണ് തിരുവനന്തപുരത്തേക്കൂടാതെ സീറോവേസ്റ്റ് സിറ്റി എന്ന സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ബ്രാന്‍ഡ് ഓഡിറ്റിംഗ്, സമുദ്ര തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ചുള്ള പഠനം, സ്‌കൂളുകളിലെ സീറോ വേസ്റ്റ് പ്രവര്‍ത്തനങ്ങള്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍, ഉറവിട - വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം എന്നീ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് തിരുവനന്തപുരത്തെ ഈ കൂട്ടായ്മയിലേക്ക് ഇത്തവണ തെരെഞ്ഞെടുത്തിരിക്കുന്നത്.
സീറോവേസ്റ്റ് ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഗയ ഏഷ്യാ പസഫികിന്റെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മ രൂപീകരിച്ചിട്ടുള്ളത്. തൊണ്ണൂറിലധികം രാജ്യങ്ങളില്‍ നിന്നായി എണ്ണൂറോളം സംഘടനകള്‍ ഈ കൂട്ടായ്മയില്‍ അംഗങ്ങളാണ്. ഇതില്‍ ഏഷ്യന്‍-തെക്കു കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സംഘടനകളടങ്ങിയ ഗയ ഏഷ്യ പസഫികിന്റെ ആസ്ഥാനം ഫിലിപ്പൈന്‍സ് ആണ്.