ശൗര്യം കൂട്ടാൻ മൂർഖനെ 11 ദിവസം പട്ടിണിക്കിട്ടു; കെണിയൊരുക്കിയത് 3 തവണ
കൊല്ലം : ഉത്രവധത്തിൽ വീണ്ടും സൂരജിന്റെ നിർണായകമൊഴി. മൂർഖന്റെ ശൗര്യം കൂട്ടാനായി പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ട ശേഷമാണ് ഉത്രയെ കടിപ്പിച്ചതെന്ന് ഭർത്താവ് സൂരജ് വെളിപ്പെടുത്തി. ഗുളിക ജ്യൂസിൽ ചേർത്തു നൽകി മയക്കിയ ഉത്രയുടെ ഇടതുഭാഗത്ത് മുർഖനെ ജാറിൽനിന്ന് കുടഞ്ഞിടുകയായിരുന്നു. കൃത്യം നടത്തിയത് രാത്രി 12നും 12.30നും ഇടയിൽ അരണ്ട വെളിച്ചത്തിൽലൊയിരുന്നെന്നും സൂരജ് മൊഴിനൽകി. ഏപ്രിൽ 24 മുതൽ മെയ് ആറുവരെ പ്ലാസ്‌റ്റിക് ജാറിൽ അടച്ചുസൂക്ഷിച്ച മൂർഖനെ ഉത്രയുടെ ശരീരത്തിൽ കുടഞ്ഞിട്ടപ്പോൾ പാമ്പ് തന്റെ നേരെ ചീറ്റിയെന്നും പിന്നാലെ ഉത്രയെ ആഞ്ഞുകൊത്തുകയുമായിരുന്നുവെന്നാണ് സൂരജിന്റെ മൊഴി. പാമ്പിന്റെ ചീറ്റലിൽ താൻ ഭയന്നു വിറച്ചുപോയെന്നും പ്രതി പറഞ്ഞു.
ഉത്രയെ വകവരുത്താൻ മൂന്നു തവണയാണ് കെണി ഒരുക്കിയെന്ന് അന്വേഷക സംഘത്തോട് ഭർത്താവും ഒന്നാം പ്രതിയുമായ സൂരജിന്റെ വെളിപ്പെടുത്തൽ. ഫെബ്രുവരി 29നാണ് സൂരജിന്റ അടൂർ പറക്കോട്ടെ വീട്ടിൽവച്ച് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിക്കാൻ ആദ്യശ്രമം നടന്നത്. സ്റ്റെയർകേസിൽ അണലിയെ ഇട്ടശേഷം ഉത്രയോട് മുകൾനിലയിൽനിന്ന് ഫോൺ എടുത്തുകൊണ്ടു വരാൻ സൂരജ് ആവശ്യപ്പെട്ടു. അന്നു പക്ഷെ, ഉത്ര നിലവിളിച്ചതോടെ ചേരയായിരുന്നു എന്ന് വിശ്വസിപ്പിച്ച് സൂരജ് പാമ്പിനെ ചാക്കിലേക്ക് മാറ്റി. ഇതേ പാമ്പിനെയാണ് മാർച്ച് രണ്ടിന് കടിപ്പിച്ചത്. ചാക്കിലായിരുന്ന അണലിയെ ഞെക്കി നോവിച്ച ശേഷം ഉത്രയുടെ പുറത്തുവച്ച് ചാക്കു തുറന്നാണ് കാലിൽ കടിപ്പിച്ചത്. ഉത്രയുടെ അഞ്ചൽ ഏറത്തെവീട്ടിൽവച്ച് മൂർഖനെ കൊണ്ട് കടിപ്പിച്ചത് മേയ് ആറിന് രാത്രിയിലാണ്. അടുത്ത ദിവസം രാവിലെയാണ് ഉത്രയെ മരിച്ച നിലയിൽ അമ്മ മണിമേഖല കണ്ടത്.