കേരളത്തിൽ ചിത്രം വ്യക്തം:19 സീറ്റുമായി യുഡിഎഫ് തരംഗം
തിരുവനന്തപുരം : ലോക്സഭാ തെരെഞ്ഞെടുപ്പ് ഫലം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ, രാജ്യത്താകെ മോദി തരംഗം ആഞ്ഞടിക്കുമ്പോൾ യുഡിഎഫിന് ചരിത്ര വിജയ സമ്മാനിക്കുകയാണ് കേരളം.ഒപ്പം ഇടത് മുന്നണിക്ക് എക്കാലത്തെയൂം വലിയ തിരിച്ചടിയും.ഇടതുമുന്നണിക്ക് ആകെ വിജയിക്കാനായത് ആലപ്പുഴ മാത്രം.
തിരുവനന്തപുരം : നിലവിലെ എംപി ശശിതരൂർ വീണ്ടും അനന്തപുരിയിൽ നിന്നും ജയിച്ചു കയറുന്നു.ശക്തമായ ത്രികോണ മത്സര നടന്ന മണ്ഡലം.കുമ്മനം രാജശേഖരനെ ഇറക്കി ബിജെപിയും സി ദിവാകരനെ രംഗത്തിറക്കി ഇടതുമുന്നണിയും.പക്ഷെ 62,000 ത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ശശി തരൂർ വിജയിക്കുന്നു. എൻഡിഎ രണ്ടാമതും എൽഡിഎഫ് മൂന്നാമതും.നേമം മണ്ഡലത്തിൽ മാത്രമാണ് കുമ്മനം രാജശേഖരൻ ലീഡ് നേടിയത്.പാറശ്ശാലയും നെയ്യാറ്റിൻകരയും ഒഴികെയുള്ള മണ്ഡലങ്ങളിലെല്ലാം എൽഡിഎഫ് മൂന്നാമതാണ്.
ആറ്റിങ്ങൽ : സംസ്ഥാനത്തെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്ന് നടന്ന മണ്ഡലം.24 വർഷത്തെ ഇടത് കോട്ട പൊളിച്ചത് യുഡിഎഫിന്റെ അടൂർ പ്രകാശാണ്.കഴിഞ്ഞ തവണ 63,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ജയിച്ച മണ്ഡലം.എന്നാൽ 35000ത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അടൂർ പ്രകാശ് യൂഡിഎഫിനായി മണ്ഡലം തിരിച്ചു പിടിക്കുന്നു.എൽഡിഎഫ് രണ്ടാമതും.മൂന്നാമത് എത്തിയ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ കഴിഞ്ഞ തവണത്തെ ബിജെപി സ്ഥാനാര്ഥിയെക്കാൾ ഒന്നേകാൽ ലക്ഷം വോട്ട് അധികം പിടിച്ചു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
കൊല്ലം : കരുത്തനായ എൻകെ പ്രേമചന്ദ്രനെ തോൽപ്പിക്കാൻ എൽഡിഎഫ് രംഗത്തിറക്കിയത് കെഎൻ ബാലഗോപാൽ എന്ന മറ്റൊരു കരുത്തനെ.പക്ഷെ എൻകെ പ്രേമചന്ദ്രന്റെ ജയം തടയാൻ അത് മതിയാകുമായിരുന്നില്ല.133000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പ്രേമചന്ദ്രൻ വീണ്ടും ലോക്സഭയിലേക്ക്.
പത്തനംതിട്ട ; ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലം.ശബരിമല ഏറെ ചർച്ച ചെയ്ത മണ്ഡലമാ.യുഡിഎഫ് സിറ്റിംഗ് എംപി ആന്റോ 44000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുന്നു.എൽഡിഎഫ് സ്ഥാനാർഥി വീണ ജോർജ്ജ് രണ്ടാമതും ,എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മൂന്നാമതും.
മാവേലിക്കര : യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ സിറ്റിംഗ് മണ്ഡലം 58000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തുന്നു.എൽഡിഎഫിന്റെ ചിറ്റയം ഗോപകുമാർ രണ്ടാമതും എൻഡിഎ യുടെ തഴവ സഹദേവൻ മൂന്നാമതും.
ആലപ്പുഴ : ഇടതുമുന്നണി ആകെ ജയിച്ച മണ്ഡലം.പക്ഷെ മണ്ഡലം പിടിച്ചെടുത്തത് യുഡിഎഫിൽ നിന്നും.യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാനെ 13000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എല്ഡിഎഫിനുവേണ്ടി എ എം ആരിഫ് മണ്ഡലം പിടിച്ചെടുത്തത്.
കോട്ടയം : യുഡിഎഫിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിവാദം ഉണ്ടായ മണ്ഡലം പക്ഷെ 163000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കേരള കോൺഗ്രസ്സ് മാണി വിഭാഗം തോമസ് ചാഴിക്കാടനിലൂടെ യൂഡിഎഫിനായി മണ്ഡലം നിലനിർത്തുന്നു.എൽഡിഎഫ് സ്ഥാനാർത്ഥി വി എൻ വാസവൻ രണ്ടാമത്.
ഇടുക്കി : ശക്തമായ യുഡിഎഫ് കോട്ട.പക്ഷെ കഴിഞ്ഞ തവണ ജോയ്‌സ് ജോർജിലൂടെ എൽഡിഎഫ് പിടിച്ചെടുത്ത മണ്ഡലം.കഴിഞ്ഞ തവണ ജോയ്സിനോട് തോറ്റ ഡീൻ കുരിയാക്കോസ് 171000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം യൂഡിഎഫിനായി തിരിച്ചു പിടിക്കുന്നു.
എറണാകുളം : കഠിനമായ ത്രികോണ മത്സരം പ്രവചിച്ച മണ്ഡലം.യുഡിഎഫ് - ഹൈബി ഈഡൻ , എൽഡിഎഫ് പി രാജീവ്, എൻഡിഎ - അൽഫോൻസ് കണ്ണന്താനം. പക്ഷെ 169000 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിൽ ഹൈബി ഈഡൻ പി രാജീവിനെ പരാജയപെടുത്തുന്നു.കേന്ദ്ര മന്ത്രി കൂടിയായിട്ടും അൽഫോൻസ് കണ്ണന്താനത്തിനു എറണാകുളത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല.
ചാലക്കുടി :എൽഡിഎഫിന്റെ സിറ്റിംഗ് എംപി ഇന്നസെന്റിന്റെ 123000 വോട്ടുകളുടെ ഭൂരിപക്ഷത്തിനു യുഡിഎഫിന്റെ ബെന്നി ബെഹന്നൻ പരാജയപ്പെടുത്തി.
തൃശ്ശൂർ : 93000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ വിജയിച്ചു.എൽഡിഎഫ് സ്ഥാനാർഥി രാജാജി മാത്യൂസ് രണ്ടാമതും എൻഡിഎ സ്ഥാനാർത്ഥി രാജ്യസഭാ അംഗം സുരേഷ് ഗോപി മൂന്നാമതും.
വടകര : സിപിഐഎംന് ഏറ്റവും വലിയ തിരിച്ചടി കിട്ടിയ മണ്ഡലം.പി ജയരാജനെ 83000 വോട്ടുകൾക്ക് വട്ടിയൂർക്കാവ് എംൽഎ കൂടിയായ കെ മുരളീധരൻ പരാജയപ്പെടുത്തി.
കണ്ണൂർ : എൽഡിഎഫിന്റെ സിറ്റിംഗ് എംപി പി കെ ശ്രീമതി ടീച്ചറെ 96000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ കെ സുധാകരൻ പരാജയപ്പെടുത്തി.
വയനാട് : രാജ്യം ഉറ്റു നോക്കിയ മണ്ഡലം.384000 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിജയിച്ചു.
മലപ്പുറം : മലപ്പുറം പിടിക്കാൻ സിപിഐഎമ്മിന്റെ യുവരക്തം വിപി സാനുവിനെ ഇറക്കിയിട്ടും നിലംതൊട്ടില്ല.259000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പി കെ കുഞ്ഞാലികുട്ടി സീറ്റ് നിലനിർത്തുന്നു.
ആലത്തുർ ; ഇടതിന്റെ മറ്റൊരു കോട്ടയിൽ അട്ടിമറി വിജയം നേടിയിരിക്കുന്നു യുഡിഎഫിന്റെ രമ്യ ഹരിദാസ്.അതും ഒന്നര ലക്ഷം വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിൽ.
പാലക്കാട് : എക്സിറ്റ് പോളുകൾ പാടെ തള്ളി, സിപിഐഎംന്റെ മറ്റൊരു കോട്ടകൂടി തകർന്നു.ശക്തനായ എംബി രാജേഷിനെ യുഡിഎഫിന്റെ വികെ ശ്രീകണ്ഠൻ പതിനായിരത്തിലധികം വോട്ടുകൾക്ക് അട്ടിമറിച്ചിരിക്കുന്നു.
പൊന്നാനി ; പിവി അൻവറിനെ ഇറക്കി മണ്ഡലം പിടിക്കാനുള്ള എൽഡിഎഫ് പദ്ധതികൾ വീണ്ടും പൊളിഞ്ഞു.ശക്തനായ ഇ ടി മുഹമ്മദ് ബഷീർ 187000 വോട്ടുകൾക്ക് വിജയിച്ചു.
കോഴിക്കോട് : ഒളിക്യാമറ വിവാദം ഏറെ കത്തി നിന്ന മണ്ഡലം.എല്ഡിഎഫിനായി എ പ്രദീപ്കുമാർ എംഎൽഎ രംഗത്തിറങ്ങി.പക്ഷെ സിറ്റിംഗ് എംപി എം കെ രാഘവൻ 85000ത്തിൽ അധികം വോട്ടുകൾക്ക് വിജയിക്കുന്നു.
കാസർഗോഡ് : സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട മണ്ഡലം.എൽഡിഎഫിന്റെ സിറ്റിംഗ് മണ്ഡലം.പക്ഷെ 40000 ത്തിൽ അധികം വോട്ടുകൾക്ക് യുഡിഎഫിന്റെ രാജ്‌മോഹൻ ഉണ്ണിത്താൻ വിജയിക്കുന്നു.